വാക്സിനേഷൻ കുറയുന്നു; ബോധവത്കരണം ശക്തിപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നിരക്ക് കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കുത്തിവെപ്പിന്റെ പുരോഗതി അവലോകനംചെയ്യാന്‍ വിളിച്ച സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുടെയും ദേശീയ ആരോഗ്യമിഷന്‍ മേധാവിമാരുടെയും വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. അന്താരാഷ്ട്രയാത്രക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസെടുക്കാന്‍ യാത്രയുടെ തെളിവുകള്‍ ഹാജരാക്കേണ്ടതില്ല. സ്വകാര്യ ആശുപത്രികളില്‍നിന്ന് ഇവര്‍ക്ക് മൂന്നാമത്തെ ഡോസ് സ്വീകരിക്കാമെന്ന് സെക്രട്ടറി വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്റെ 191 കോടി ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനായി ജൂണ്‍, ജൂലായ് മാസങ്ങളില്‍ 'ഹര്‍ഘര്‍ ദസ്തക് 2.0' എന്ന പേരില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആരോഗ്യസെക്രട്ടറി നിര്‍ദേശിച്ചു. ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ വൃദ്ധസദനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ജയിലുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണം. 12 മുതല്‍ 14 വയസ്സുവരെയുള്ളവരില്‍ വാക്‌സിനേഷന്‍നിരക്ക് കുറവാണ്. ഇത് നികത്താന്‍ വീടുകയറിയും പ്രചാരണം സംഘടിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.