logo
AD
AD

കെ.എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ നടപടിക്ക് സ്റ്റേ

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്ക് സ്റ്റേ അനുവദിച്ച കോടതി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു. സർക്കാരിന്‍റെ ഹരജിയിലാണ് ഹൈക്കോടതി നടപടി.

ബഷീർ വാഹനം ഇടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും സമർപ്പിച്ച വിടുതൽ ഹരജി വിചാരണ കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനൽ മജിസ്ട്രേറ്റ് കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.നരഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചാരണ നടത്തണം എന്നാണ് സർക്കാർ ഹരജിയിലൂടെ ആവശ്യപ്പെട്ടത്.

നരഹത്യാകുറ്റത്തിന്‍റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ്ക്കോടതി പരി​ഗണിച്ചില്ലെന്നാണ് വാദം. ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി വിശദമായി പരിശോധിച്ചില്ല. ആശുപത്രി ജീവനക്കാരുടെ മൊഴിയിലും ശ്രീറാം മദ്യപിച്ചിരുന്നു എന്നുണ്ടായിരുന്നു. അതുകൊണ്ട് നരഹത്യവകുപ്പ് നിലനിൽക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി നരഹത്യാ കുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് വ്യക്തമാക്കിയാണ് കീഴ്കോടതി വിധി സ്റ്റേ ചെയ്തത്. ഹരജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയുന്നതുവരെ കീഴ്ക്കോടതിക്ക് തുടർ നടപടികളുമായി മുന്നോട്ടുപോകാനാകില്ല.

Latest News

latest News