മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ സൂചികകളിൽ രാജ്യം പിന്നിൽ -ശശി തരൂർ
പെരിന്തൽമണ്ണ : മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ സൂചികകളിലെല്ലാം രാജ്യം വളരെ പിന്നിലാണെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനാധിപത്യപരമായി പെരുമാറുന്നില്ലെന്നും ഡോ. ശശി തരൂർ എം.പി. പെരിന്തൽമണ്ണയിൽ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
പൗരന്റെ വ്യക്തിഗതവിവരങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ദുരുപയോഗംചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന പ്രവണത ഹിന്ദി-ഹിന്ദുത്വ-ഹിന്ദുസ്ഥാൻ എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നിരന്തര മുദ്രാവാക്യമാണ്. അതിനെതിരേ നിരന്തരം പ്രതിരോധം തീർക്കലാണ് നമ്മുടെ ചുമതല. ജാതിവിവേചനം തുടരുന്നിടത്തോളം പിന്നാക്ക ജാതിസംവരണം ആവശ്യമാണ്. എന്നാൽ സാമ്പത്തികമായ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും പരിഗണിക്കപ്പെടേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു.
നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷതവഹിച്ചു. അക്കാദമി ഡയറക്ടർ ഡോ. പി. ഉണ്ണീൻ ശശി തരൂരിന് ഉപഹാരം നൽകി. അക്കാദമി ഡയറക്ടർ കെ. സംഗീത് പദ്ധതി വിശദീകരിച്ചു. എം.കെ. രാഘവൻ എം.പി., മുൻ എം.എൽ.എ. സി.പി. മുഹമ്മദ്, എ.കെ. മുസ്തഫ, എ.കെ. നാസർ, ജോസഫ് സെബാസ്റ്റ്യൻ, അഡ്വ. എസ്. അബ്ദുസ്സലാം, ബാപ്പു ചമയം, നസ്രിൻ, ആയിശ സന തുടങ്ങിയവർ സംസാരിച്ചു.