തദ്ദേശ സ്ഥാപനങ്ങൾക്ക് 210.51 കോടി കൂടി അനുവദിച്ചു
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 210.51 കോടി രൂപയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 149.53 കോടി കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 10.02 കോടിയും, ജില്ല പഞ്ചായത്തുകൾക്ക് 7.05 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 25.72 കോടിയും, കോർപറേഷനുകൾക്ക് 18.18 കോടി രൂപയുമാണ് ലഭിക്കുക. തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ മാസം ആകെ 3297 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 1905 കോടി പദ്ധതി വിഹിതത്തിന്‍റെ ആദ്യഗഡുവാണ്. മെയിന്‍റനൻസ് ഗ്രാന്‍റിന്‍റെ ആദ്യ ഗഡു 1377 കോടി രൂപയും നൽകി. വരുമാനം കുറവായ 51 ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റുകൾക്കുമായി 15 കോടി രൂപ ഗ്യാപ് ഫണ്ടും അനുവദിച്ചിരുന്നു.