'മലപ്പുറം പ്ലസ് വൺ സീറ്റ് പ്രശ്നത്തിൽ മന്ത്രി ശിവൻകുട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു': വെൽഫെയർ പാർട്ടി
മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടുന്നതിനെ മലപ്പുറം വികാരം ഇളക്കിവിടലായി കാണുന്ന മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന വംശീയ ഉള്ളടക്കമുള്ളതും കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും ജില്ലയില്‍ തുടര്‍പഠനത്തിന് അവസരം ഇല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് വ്യക്തമാക്കി. എല്ലാ വര്‍ഷത്തെയും പോലെ താല്‍ക്കാലിക സീറ്റുകളും ബാച്ചുകളുമായി ഓട്ടയടക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജില്ലയിലെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളും മത സംഘടനകളുമടക്കം ഈ വിഷയം ഉന്നയിക്കുമ്പോള്‍ അതിനെ കേവലം മലപ്പുറം വികാരമായി ചുരുക്കിക്കെട്ടുന്ന ശിവന്‍കുട്ടി യഥാര്‍ഥത്തില്‍ സംഘ്പരിവാര്‍ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. മലപ്പുറത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ എപ്പോള്‍ ഉന്നയിക്കപ്പെടുമ്പോളും അതിനെ വംശീയ അജണ്ടകള്‍കൊണ്ട് പ്രതിരോധിക്കുന്ന സിപിഎമ്മിന്റെ സ്ഥിരം നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് ഈ പ്രസ്താവനയും. ഇതുകൊണ്ടൊന്നും മലപ്പുറത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ മുനയൊടിക്കാമെന്ന് ശിവന്‍കുട്ടിയും സിപിഎമ്മും വ്യാമോഹിക്കണ്ട. അവകാശങ്ങള്‍ നേടുംവരെ പാര്‍ട്ടി പ്രക്ഷോഭങ്ങളുമായി തെരുവിലുണ്ടാവുമെന്നും എക്‌സിക്യുട്ടീവ് മുന്നറിയിപ്പ് നല്‍കി.