logo
AD
AD

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു⁣ ⁣ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. യോഗത്തിൽ പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. ⁣ ⁣ വരുന്ന തിരഞ്ഞെടുപ്പിൽ ആബ്‌സൻറീസ് വോട്ടേഴ്‌സിനും, സീനിയർ സിറ്റിസൺസിനും വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫോറം 12 ഡി ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നതിനാൽ ഇവ പാലിക്കണമെന്നും ജില്ലാ കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു.⁣ ⁣ പരസ്യ പ്രചരണ വേളയിൽ ഗ്രീൻ പ്രോട്ടോകോൾ, ഉച്ചഭാഷിണിയുടെ ഉപയോഗത്തിന്റെ സമയക്രമം എന്നിവ പാലിക്കേണ്ടതാണെന്നും, പതിനാറ് വയസിന് താഴെയുള്ള കുട്ടികളെ പ്രചരണത്തിൽ നിന്ന് മാറ്റി നിർത്തുക, ജില്ലയിലെ വോട്ടിങ് ശതമാനം ഉയർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും യോഗത്തിൽ കളക്ടർ ആവശ്യപ്പെട്ടു.⁣ ⁣ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മതപരമായ ഇടങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്തതും മീറ്റിംഗുകൾ, റാലി എന്നിവക്ക് മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നും പ്രചരണാവശ്യാർത്ഥം ഉച്ചഭാഷിണികൾക്ക് പോലീസിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നും ഇത്തരത്തിലുള്ള പല അനുമതികൾക്കും 'സുവിധ' പോർട്ടൽ ഉപയോഗിക്കാമെന്നും കളക്ടർ അറിയിച്ചു.⁣ ⁣ ജാതിയുടേയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കാൻ പാടില്ലാത്തതാണെന്നും മറ്റൊരു വിഭാഗത്തിന് പ്രകോപനമുണ്ടാകുന്ന രീതിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പാടില്ല എന്നും തിരഞ്ഞെടുപ്പ് റേറ്റ് ചാർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കണമെന്നും രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് കളക്ടർ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ സ്ക്വഡുകൾ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചതായും നിരീക്ഷണ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുമെന്നും ജില്ലാ കളക്ടർ യോഗത്തിൽ അറിയിച്ചു.⁣ ⁣ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ പി.ജെ തോമസ് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി സുന്ദരൻ (ബി.ജെ.പി), എം.കെ മുഹസിൻ (കോൺഗ്രസ്‌), വേണുഗോപാൽ (സി.പി.ഐ), നൗഷാദ് മണ്ണിശ്ശേരി (മുസ്‌ലിം ലീഗ്), പി മുഹമ്മദലി (ജെ.ഡി എസ്), പി. മുഹമ്മദ് ഇഷാക്ക് (ആർ.എസ്.പി), ടി. നന്ദകുമാർ (ബി.എസ് പി ) ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest News

latest News