'വിസിയെ തെരഞ്ഞെടുക്കേണ്ടത് സൂക്ഷ്മമതയോടെ'; വിസിയും താൽക്കാലിക വിസിയും തമ്മിൽ വ്യത്യാസമില്ലെന്ന് ഹൈക്കോടതി
കൊച്ചി: സർവകലാശാല വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കേണ്ടത് സൂക്ഷ്മമതയോടെയാകണമെന്ന് ഹൈക്കോടതി. താൽക്കാലിക വിസി നിയമനത്തിന് യു.ജി.സി ചട്ടങ്ങളോ പ്രത്യേക നടപടിക്രമങ്ങളോ ആവശ്യമില്ലെന്ന സർക്കാർ വാദം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. വിസിയും താൽക്കാലിക വിസിയും തമ്മിൽ വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിസിക്ക് തുല്ല്യം തന്നെയാണ് താൽക്കാലിക വിസിയും.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സിസാ തോമസിനെ നിയമിച്ചതിനെതിരായ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശം. വിസിയുടെ കസേരയിലേക്ക് എത്തുന്നവർക്ക് യോഗ്യത വേണം.സിസാ തോമസിന്റെ യോഗ്യത എന്താണെന്നും എന്ത് മാനദണ്ഡങ്ങൾ പാലിച്ചെന്നും സിസയെ തെരഞ്ഞെടുത്തത് ഏത് പട്ടികയിൽ നിന്നാണെന്നും കോടതി ചോദിച്ചു. മറ്റ് സർവകലാശാലകളിലെ വിസിമാരെ എന്ത് കൊണ്ട് പരിഗണിച്ചില്ലെന്നും പ്രൊ വിസിയെ പരിഗണിക്കാമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു.