പത്ത് മണിക്കൂർ പിന്നിട്ട് ദേശീയ പണിമുടക്ക്; കേരളത്തിൽ ബന്ദിന് സമാനം
തിരുവനന്തപുരം: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനംചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് തുടങ്ങി. ബുധനാഴ്ച അർധരാത്രി 12 മുതൽ വ്യാഴാഴ്ച അർധരാത്രി 12 വരെയാണ് പണിമുടക്ക്. രാജ്യത്തെ പത്തോളം ട്രേഡ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികളാണ് പണിമുടക്കുന്നത്.
ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളി സംഘടനകൾ പണിമുടക്കുന്നത്. പാൽ, പത്രം, ആശുപത്രി തുടങ്ങിയ അവശ്യസർവീസുകളെയും ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനിൽ പങ്കെടുക്കുന്നവരെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെഎസ്ആർടിസി തൊഴിലാളി യൂണിയനുകളും സ്വകാര്യബസ് സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടാക്‌സി, ഓട്ടോ തൊഴിലാളികളും പണിമുടക്കും. ഇതിനാൽ സംസ്ഥാനത്ത് പൊതുഗതാഗതം തടസ്സപ്പെടും. സ്വകാര്യവാഹനങ്ങൾ തടയില്ലെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ, വ്യാപാര മേഖലകളും പൂർണമായും സ്തംഭിക്കുമെന്നാണ് സംഘടനകളുടെ അവകാശവാദം.
