logo
AD
AD

അന്തിമ പോളിങ് ശതമാനത്തിന്‍റെ കണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ; ആകെ വോട്ട് ചെയ്തവരുടെ എണ്ണവുമില്ല

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും ഉൾപ്പെടുത്തിയുള്ള കൃത്യമായ കണക്കുകൾ ലഭ്യമാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വ്യാഴാഴ്ച വോട്ടെടുപ്പ് ദിവസം ബൂത്തുകളിലെത്തി വോട്ട് ചെയ്തവരുടെ കണക്കുകൾ മാത്രമാണ് കമ്മീഷൻ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജില്ലാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ കാലതാമസമാണ് കണക്കുകൾ വൈകാൻ കാരണമായി കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നെങ്കിലും, അവധി ദിവസങ്ങളും ഡാറ്റാ എൻട്രിയിലെ സങ്കീർണതകളും നടപടികൾ വൈകിപ്പിച്ചു. ആകെ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ ഇനിയും വ്യക്തത വരാത്തത് രാഷ്ട്രീയ പാർട്ടികൾക്കിടയിലും ആശങ്കയുണ്ടാക്കുന്നുണ്ട്.

പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളെ ചൊല്ലിയാണ് പ്രധാനമായും തർക്കങ്ങൾ നിലനിൽക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം വരെ 45 ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ബാക്കിയുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നെങ്കിലും, ഏകദേശം 20,000ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് സർവീസ് സംഘടനകൾ ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് സംഘടനകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. നിലവിലെ സൂചനകൾ പ്രകാരം സംസ്ഥാനത്തെ പോളിങ് 78 ശതമാനത്തിന് മുകളിലാണ്. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും കൂടി ചേരുന്നതോടെ ഇത് 80 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കിൽ 1987ന് ശേഷം കേരളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനമായി ഇത് മാറും. വോട്ടിങ് ശതമാനം ഉയർത്താൻ കമ്മീഷൻ നടത്തിയ വിപുലമായ പ്രചാരണങ്ങളുടെ വിജയമായാണ് ഇതിനെ കാണുന്നത്.

Latest News

latest News