logo
AD
AD

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു; പനിബാധിച്ച് ചികിത്സ തേടുന്നത് പതിനായിരത്തിലധികം പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി ആശങ്ക വര്‍ധിക്കുന്നു.ദിനംപ്രതി പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരത്തിലധികമാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങള്‍ക്കൊപ്പം എലിപ്പനി, അമീബിക് മസ്തിഷ്‌കജ്വരം പോലുള്ള ഗുരുതര രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.ഈ കണക്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലേത് മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ

പനി കണക്ക് എടുത്താല്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഇനിയും വലിയ വര്‍ധനവാണ് ഉണ്ടാവുക.എച്ച് 1എന്‍ 1 ബാധിച്ച് ആറ് പേരാണ് ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മരിച്ചത്. ആശങ്കയായി ഡെങ്കിപ്പനി ബാധിതരുടെയും മലേറിയ ബാധിതരുടെയും എണ്ണവും വര്‍ധിക്കുകയാണ്.ഒരാഴ്ചക്കിടെ 601 പേര്‍ക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഒരാഴ്ച മാത്രം രോഗം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. ജൂണ്‍ മാസം മാത്രം 1630 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ഏഴ് പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു.

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് രോഗബാധ സംശയിക്കുന്നവരുടെ എണ്ണമെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.ഒരാഴ്ചക്കിടെ 27 പേര്‍ക്കാണ് കൊതുക് ജന്യ രോഗമായ മലേറിയ സ്ഥിരീകരിച്ചത്.എലിപ്പനി ബാധിതരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായത്. ഒരാഴ്ചക്കിടെ 91 പേര്‍ക്ക് രോഗം ബാധിച്ചു, നാല് പേര്‍ രോഗം ബാധിച്ചു മരണത്തിന് കീഴടങ്ങി.വയറിളക്ക രോഗങ്ങളും, ഷിഗെല്ലയും എല്ലാ ജില്ലകളിലും വ്യാപിക്കുകയാണ്.മരണസംഖ്യ കുറവാണെങ്കിലും ഇത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.ജലജന്യരോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, അമീബിക് മസ്തിഷ്‌കജ്വരം എന്നിവയും ഒരാഴ്ചക്കിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഷിഗെല്ല ഒഴികെ മറ്റ് രോഗങ്ങളൊന്നും സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.


Latest News

latest News