ഹജ്ജ് ചെയ്ത് മടങ്ങിയെത്തുന്ന കുവൈത്ത് തീർഥാടകർ ഇന്നെത്തും
റിയാദ്: വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി മടങ്ങുന്ന കുവൈത്തി തീർഥാടകരുമായുള്ള ആദ്യ വിമാനങ്ങൾ ശനിയാഴ്ച മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിത്തുടങ്ങുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഞായറാഴ്ച വരെ ഈ സർവീസുകൾ തുടരും.
തീർഥാടകരുമായുള്ള ആദ്യ മടക്കവിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 2:15-ന് വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ ലാന്റ് ചെയ്യുമെന്നാണ് വിവരം. ഞായറാഴ്ച രാത്രി 9:00 മണിയോടെ അവസാന വിമാനവും കുവൈത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കുവൈത്തിലെ വിവിധ ഹജ്ജ് ഗ്രൂപ്പുകൾ, സൗദി അറേബ്യയിലെ ബന്ധപ്പെട്ട അധികാരികൾ, കുവൈത്തിലെ വിവിധ സർക്കാർ ഏജൻസികൾ എന്നിവരുമായി ഏകോപിപ്പിച്ചാണ് മടക്കയാത്രാ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. കുവൈത്ത് എയർവേസ്, സൗദി അറേബ്യൻ എയർലൈൻസ്, ഫ്ലൈനാസ് എന്നീ വിമാനക്കമ്പനികളാണ് സർവീസുകൾ നടത്തുന്നത്. വിമാനത്താവളത്തിൽ എത്തുന്ന തീർഥാടകർക്ക് സുഗമമായ സ്വീകരണമൊരുക്കാനും ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ അതിവേഗം പൂർത്തിയാക്കാനുമുള്ള എല്ലാ സജ്ജീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പൂർത്തിയാക്കിയിട്ടുണ്ട്.
