വ്യാജചികിത്സകരെ വലയിലാക്കാന്‍ തൃശ്ശൂരില്‍ 'ഓപ്പറേഷന്‍ ക്വാക്ക്', പിടിയിലായത് 13 പേര്‍

തൃശ്ശൂര്‍: വ്യാജ ചികിത്സകരെ വലയിലാക്കാന്‍ ആരോഗ്യവകുപ്പ് തിങ്കളാഴ്ച ജില്ലയില്‍ നടത്തിയ 'ഓപ്പറേഷന്‍ ക്വാക്ക്'-മിന്നല്‍പ്പരിശോധനയില്‍ കുടുങ്ങിയത് 13 പേര്‍. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് ഇവിടെയും റെയ്ഡ് നടന്നത്. 17 സംഘങ്ങളായി തിരിഞ്ഞ് പോലീസിന്റെ സഹായത്തോടെയാണ് ജില്ലയിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. കേരള മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് അനുസരിച്ച് രജിസ്‌ട്രേഷനില്ലാതെ ചികിത്സ നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കുന്നംകുളം, തൃശ്ശൂര്‍ കിഴക്കേക്കോട്ട, കൊടകര, അന്തിക്കാട്, വാടാനപ്പിള്ളി, വടക്കാഞ്ചേരി, വടക്കേക്കാട് , ഇരിങ്ങാലക്കുട, മാള, ചേര്‍പ്പ്, കയ്പമംഗലം എന്നിവിടങ്ങളില്‍നിന്നായാണ് 13 പേര്‍ പിടിയിലായത്. ഇവര്‍ക്കെതിരേ വഞ്ചനയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുക്കുക. ജാമ്യമില്ലാ കുറ്റമാണിത്. മൂന്നു വകുപ്പുകളിലായി ആറു ലക്ഷം പിഴയും അടയ്‌ക്കേണ്ടിവരും. കുന്നംകുളം യൂണിറ്റി ആശുപത്രിക്കു സമീപം പൈല്‍സ്, ഫിസ്റ്റുല ക്ലിനിക് എന്ന പേരില്‍ സ്ഥാപനം നടത്തിയിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ത്രിദീപ് കുമാര്‍ റോയ് (55), കിഴക്കുംപാട്ടുകര താഹോര്‍ അവന്യൂവില്‍ ചാന്ദ്രീസ് ക്ലിനിക്ക് എന്ന പേരില്‍ ഹോമിയോ ക്ലിനിക്ക് നടത്തിവന്നിരുന്ന ദിലീപ്കുമാര്‍ സിക്തര്‍ (67), വാടാനപ്പള്ളി ആല്‍മാവ് സെന്ററിന് പടിഞ്ഞാറ് മീര ക്ലിനിക്ക് നടത്തുന്ന ബംഗാള്‍ സ്വദേശി രജീബ് ബിശ്വാസ്, തമ്പാന്‍കടവില്‍ ക്ലിനിക്ക് നടത്തുന്ന സുരേഷ് വൈദ്യന്‍, കയ്പമംഗലം വഴിയമ്പലം പടിഞ്ഞാറുഭാഗത്ത് ശാന്തി ക്ലിനിക് എന്ന പേരില്‍ വ്യാജ ചികിത്സാകേന്ദ്രം നടത്തിയിരുന്ന പശ്ചിമബംഗാള്‍ സ്വദേശി ദീപു സര്‍ക്കാര്‍, മാള വടമയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി സൗമെന്‍ ബൗമിക്(48) തുടങ്ങിയവരാണ് പിടിയിലായത്. തൃശ്ശൂരില്‍ നടന്ന പരിശോധനയ്ക്ക് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ടി.പി. ശ്രീദേവി, ഡോ. കാവ്യ കരുണാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലൈസന്‍സും സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് വാടാനപ്പള്ളിയിലെ ക്ലിനിക്കില്‍ ഏറെ വര്‍ഷമായി പൈല്‍സ് ചികിത്സ നടത്തിവരുന്നത്. മുന്‍പും ഇയാളെ അറസ്റ്റുചെയ്തിരുന്നു. ക്ലിനിക്ക് അടപ്പിച്ചെങ്കിലും പിന്നീട് വീണ്ടും തുറക്കുകയായിരുന്നു. വാടാനപ്പള്ളി കുടുംബാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. പ്രസന്നകുമാര്‍ വളവത്ത്, വലപ്പാട് ആയുര്‍വേദ കേന്ദ്രത്തിലെ സീനിയര്‍ ഡോക്ടര്‍, വാടാനപ്പള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ഗോപകുമാര്‍, തളിക്കുളം ഹോമിയോ മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജിബിന്‍, മിഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കയ്പമംഗലത്ത് രണ്ടു വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയിലും ചികിത്സകന്‍ പിടിക്കപ്പെട്ടിരുന്നു. ഇതിനു ശേഷം സ്ഥാപനത്തിനു മുന്‍പില്‍ അംഗീകാരമുള്ള മറ്റൊരു ഡോക്ടറുടെ പേരും വിവരങ്ങളും പ്രദര്‍ശിപ്പിച്ച് വീണ്ടും ചികിത്സ നടത്തിവരുകയായിരുന്നു. പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. സാനു എം. പരമേശ്വരന്‍, കുന്നംകുളം ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. മിഥു െക. തമ്പി, ഡോ. ലേംസി ഫ്രാന്‍സീസ്, കയ്പമംഗലം കുടംബാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. സുരേഷ്, ജെ.എച്ച്.ഐ. എം.എസ്. ബിനോജ്, അഖില എല്‍. തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാളയില്‍ വര്‍ഷങ്ങളായി ചികിത്സ നടത്തുന്നയാളെ നേരത്തേ ആരോഗ്യവകുപ്പ് തിരുവനന്തപുരത്ത് പിടികൂടിയിരുന്നു. ബംഗാളില്‍നിന്ന് കൊണ്ടുവരുന്ന ആയുര്‍വേദമരുന്ന് ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നതെന്നും ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം ഡോക്ടറുടെ അടുത്തുനിന്നാണ് ചികിത്സ പഠിച്ചതെന്നും ഇയാള്‍ പറയുന്നു. ഇരിങ്ങാലക്കുടയില്‍ സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. ശ്രീവത്സന്റെ നേതൃത്വത്തില്‍ സ്വകാര്യ ആരോഗ്യ ക്ലിനിക്കില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പഴയ മെട്രോ ആശുപത്രിക്കു സമീപം പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തില്‍നിന്ന് ചികിത്സാരേഖകള്‍ പിടിച്ചെടുത്ത് തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറി. തൃശ്ശൂര്‍ ആയുര്‍വേദാശുപത്രി സൂപ്രണ്ട് ഡോ. പ്രീതി ജോസഫ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു, ആനന്ദപുരം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ജോബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ഷാജു, എന്‍.ആര്‍. രതീഷ്, ജോഷി എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. വടക്കാഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ രണ്ട് അനധികൃത ചികിത്സാകേന്ദ്രങ്ങളുടെ പേരില്‍ ആരോഗ്യവിഭാഗം കേസെടുത്തു. കമ്യൂണിറ്റി ഹെല്‍ത്ത് സൂപ്രണ്ട് ഡോ. സുഷമയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മുള്ളൂര്‍ക്കരയിലെ ആയുര്‍വേദ മസാജ് സെന്ററും കുണ്ടന്നൂരിലുള്ള അക്യുപങ്ചര്‍ സെന്ററും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി തുടര്‍നടപടികള്‍ക്ക് വടക്കാഞ്ചേരി പോലീസിനു കൈമാറിയതായി അന്വേഷണസംഘത്തിലുണ്ടായിരുന്ന വരവൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് പറഞ്ഞു. മുള്ളൂര്‍ക്കരയിലെ സ്ഥാപനം പട്ടാമ്പി സ്വദേശി മുരളീധരന്റെയും കുണ്ടന്നൂരിലെ സ്ഥാപനം ബസ്മിത എന്ന സ്ത്രീയുടേതുമാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. അറസ്റ്റ് ഉണ്ടായിട്ടില്ല.