ആ പൊന്നെങ്കിലും തിരിച്ച് തരൂ....ഉറ്റവരുടെ ഓർമകളാണ്; അപേക്ഷയുമായി മുണ്ടക്കൈ ദുരിതബാധിതര്‍

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണങ്ങൾ ഇനിയും ബന്ധുക്കൾക്ക് കൈമാറിയിട്ടില്ല. ദുരന്തം കഴിഞ്ഞ് ഏഴ് മാസം പിന്നിട്ടിട്ടും ആഭരണങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് കാലതാമസത്തിന് കാരണം. മുണ്ടക്കൈ ദുരന്തത്തിൽ ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരനുമുൾപ്പെടെ കുടുംബത്തിലെ 11 പേരെ നഷ്ടമായ കളത്തിങ്ങൽ നൗഫലിനെ നാം മറന്നിട്ടില്ല. ഇന്നിപ്പോൾ മേപ്പാടി ചൂരൽമല റോഡിൽ കടതുറന്ന നൗഫൽ അതിജീവനത്തിന്റെ പാതയിലാണ് . കുടുംബത്തിൽ നിന്ന് മരിച്ചവരുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ് എന്നാൽ അതൊന്നും ഇനിയും തിരിച്ചു കിട്ടിയിട്ടില്ല.
പ്രവാസിയായ മുണ്ടക്കൈ മീത്തലെ വീട്ടിൽ ഷാഫിക്കും പറയാനുള്ളത് സമാനമായ അനുഭവമാണ് . മാതാപിതാക്കളും സഹോദരിയും ദുരന്തത്തിൽ മരിച്ചു . ആറര പവനോളം സ്വാർണാഭരണങ്ങൾ തിരിച്ചുകിട്ടാനുണ്ട്. ചൂരൽ മല സ്കൂൾ റോഡിലെ നജ്മയുടെ ഉപ്പയും ഉമ്മയും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരാണ് .ഉമ്മയുടെ ശരീരത്തിൽ കണ്ട ആഭരണം അടയാളമാക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എഴ് മാസം കഴിഞ്ഞിട്ടും ആ സ്വർണാഭരണം തിരിച്ചു കിട്ടിയില്ല. നിലവിൽ മാനന്തവാടി എസ് ഡി എം ഓഫീസിൽ മുപ്പതോളം മൃതദേഹങ്ങളിൽ നിന്ന് കണ്ടെടുത്ത ആഭരണങ്ങളുണ്ട്. ആകെ പത്തിൽ താഴെ ആളുകൾ മാത്രമേ ഇവ വിട്ടുകിട്ടാനായി അപേക്ഷ നൽകിയിട്ടുള്ളൂ. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ഏഴുമാസമായി ഇവ തടഞ്ഞുവെച്ചിരിക്കുകയാണ് .