logo
AD
AD

നിപ; സമ്പർക്കത്തിലുള്ള ആളുകളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പർക്കത്തിലുള്ള ആളുകളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. ചട്ടം 300 പ്രകാരമാണ് പ്രസ്താവന.

നിപ രോഗനിർണയത്തിനായി സംസ്ഥാനത്ത് ലാബുകൾ സജ്ജമാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതിന് സംവിധാനം ഉണ്ട്. നിപയെ പ്രതിരോധിക്കാൻ സർക്കാർ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചുവരുന്നുണ്ട്. നിപ പകരുന്നത് ശരീര സ്രവങ്ങളിലൂടെയാണ്. തീവ്ര രോഗമുള്ളവരിൽ നിന്ന് മാത്രമാണ് പകരുന്നത്. രോഗലക്ഷണം ഇല്ലാത്ത ആളിൽ നിന്ന് മറ്റൊരാളിലേക്ക് നിപ പകരില്ലെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയിൽ ആളുകൾ നിർബന്ധമായും സർജിക്കൽ മാസ്ക് ധരിക്കണം. ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണം. രോഗലക്ഷണമുള്ള കുഞ്ഞുങ്ങളെ സ്കൂളിൽ അയക്കരുത്. പഴവും പച്ചക്കറിയും ഉപയോഗിക്കുന്നതിനു മുൻപ് നന്നായി കഴുകണം. ആശങ്ക വേണ്ട ജാഗ്രതയോടെ നേരിടാം. വവ്വാലുകളിൽ നിന്നല്ലാതെ മറ്റൊരു സസ്തനികളിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. വവ്വാലുകൾ ഉള്ള സ്ഥലങ്ങളിൽ നിന്നുള്ള പഴങ്ങളും തെങ്ങ്, പന ഇവയിൽ നിന്നുള്ള യാതൊന്നും ഉപയോഗിക്കാൻ പാടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

latest News