logo
AD
AD

മുഖ്യമന്ത്രിക്കെതിരായ 'തെളിവുകൾ' പുറത്ത് വിടാൻ ഗവർണർ; വാർത്താസമ്മേളനം രാവിലെ 11.45 ന്

തിരുവനന്തപുരം: സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണറുടെ വാർത്താസമ്മേളനം ഇന്ന് നടക്കും. സർവകലാശാലകളിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചെഴുതിയ കത്തും ചരിത്ര കോൺഗ്രസിലെ സുരക്ഷാ വീഴ്ചയുടെ ദൃശ്യങ്ങളും ഗവർണർ പുറത്തുവിടും. തലസ്ഥാനത്ത് ഇന്നലെ തിരിച്ചെത്തിയ ഗവർണർ ഇന്ന് നിയമസഭ പാസാക്കിയ ലോകായുക്ത, സർവകലാശാല ബില്ലുകളടക്കമുള്ളവ പരിശോധിച്ചേക്കും.

ചില ദൃശ്യങ്ങളും രേഖകളും പങ്ക് വെയ്ക്കാനെന്ന് രാജ്ഭവൻ അറിയിച്ച വാർത്താസമ്മേളനം ഇന്ന് രാവിലെ 11.45 ഓടെ നടക്കും. സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് കാട്ടി മുഖ്യമന്ത്രി എഴുതിയ കത്ത് പുറത്ത് വിട്ട് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ഗവർണറുടെ നീക്കമെന്ന് വ്യക്തം.

കത്തുകളിലൂടെ സർവകലാശാലകളിൽ സർക്കാർ ഇടപെടലുകളുണ്ടെന്ന് ജനങ്ങൾ മനസിലാക്കട്ടെയെന്നതാണ് ഗവർണറുടെ നിലപാട്. എന്നാൽ മുഖ്യമന്ത്രി തന്നോട് പല ആനുകൂല്യങ്ങളും തേടിയിട്ടുണ്ടെന്നും അതൊന്നും പുറത്ത് വിടില്ലെന്നും ഗവർണർ ഇതിനൊപ്പം തന്നെ പറഞ്ഞ് വെക്കുന്നുണ്ട്. അതായത് പുറത്ത് വിടുന്നതിനപ്പുറം പലതുമുണ്ടെന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നറിയിപ്പ് നൽകുകയാണ് ഗവർണർ. ഗവർണർ പുറത്ത് വിടുന്ന ദൃശ്യങ്ങളിൽ ചരിത്ര കോൺഗ്രസിലെ പ്രതിഷേധവും ഉൾപ്പെടും. പ്രതിഷേധം തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ ചിലർ വിലക്കുന്നതാണിതെന്ന സൂചനയാണ് ലഭിക്കുന്നത്. പക്ഷേ ഗവർണറുടെ മുന്നറിയിപ്പിനും ഭീഷണിക്കും വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാരും സിപിഎമ്മും. രാഷ്ട്രീയമായി തന്നെ മറുപടി നൽകുന്നത് തുടരും. മുഖ്യമന്ത്രിക്ക് നിയമത്തിൻറെ ബാലപാഠം അറിയില്ലെയെന്ന ഗവർണറുടെ ചോദ്യം കൂടുതൽ പ്രകോപനമായി സർക്കാരും കാണുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ നിയമ പോരാട്ടം തന്നെയെന്ന് സർക്കാർ ഉറപ്പിച്ചു കഴിഞ്ഞു. ഗവർണർ പുറത്ത് വിടുന്ന കത്തിലെ ഉള്ളടക്കം എന്താകുമെന്ന ആകാക്ഷയിലാണ് രാഷ്ട്രീയ കേരളം. ഉള്ളടക്കം എന്തായാലും പുതിയ പോരിനുള്ള ആയുധമായി കത്ത് മാറും. സർക്കാരിനെതിരെ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്ന അസാധാരണമായ നീക്കത്തിനും കൂടിയാണ് സാക്ഷ്യം വഹിക്കുക.

Latest News

latest News