ലൈസൻസ് നൽകിയതിൽ വ്യാപക തിരിമറി; സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കൊല്ലം: കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കൊല്ലം ആർടിഒ ഓഫീസിലെ ഇൻസ്പെക്ടർ അജയകുമാറാണ് സസ്പെൻഷനിലായത്. ലൈസൻസ് നൽകിയതിൽ തിരിമറി നടത്തിയതിനാണ് നടപടി. യൂസർ ഐഡിയയും പാസ്സ്‌വേഡും സ്വകാര്യ ഡ്രൈവിങ് സ്കൂളിന് നൽകിയതായും കണ്ടെത്തി. അജയകുമാർ സർവീസിൽ നിന്ന് ഇന്ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ.
അജയകുമാറിനെതിരെ നേരത്തെയും പരാതികൾ ലഭിച്ചിരുന്നെന്നാണ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതേതുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇയാൾ. സർവീസിൽ നിന്ന് ഇന്ന് വിരമിക്കാനിരുന്ന അജയകുമാറിന് വേണ്ടി ഇന്നലെ ചടങ്ങുകൾ തയാറാക്കുന്നതിനിടെയാണ് സസ്പെൻഷർ ഓർഡറെത്തിയത്.
നിരവധി പേർക്ക് ലൈസൻസ് നൽകിയ ഇടപാടിൽ ഇയാൾ തിരിമറി കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ ഓർഡറെന്നാണ് വിവരം. അമ്പതോളം ലൈസൻസുകൾ പരിശോധിക്കുകയും വിദേശത്തുള്ള ചിലർ നൽകിയ അപേക്ഷകളിൽ നാലുചക്ര വാഹനങ്ങളുടെ ലൈസൻസിനൊപ്പം ഇരുചക്ര വാഹനങ്ങളുടേയും ലൈസൻസ് നൽകിയെന്നുമാണ് കണ്ടെത്തൽ. പിന്നാലെ, ഈ ഐപി അഡ്രസ് വഴി നടത്തിയ അന്വേഷണത്തിലാണ്, സ്വകാര്യ ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയാണ് ഈ ക്രമക്കേടുകൾ നടത്തിയതെന്ന് കണ്ടെത്തിയത്. ക്രമക്കേട് നടത്തുന്നതിനായി അജയകുമാർ തന്‍റെ ഐഡിയും യൂസർനെയിമും നൽകുകയായിരുന്നു. പിന്നാലെയാണ് സസ്പെൻഷൻ നടപടി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി വിജിലൻസ് സംഘമെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
