പ്രൈവറ്റ് ബസ് 15,000-ത്തില്‍ നിന്ന് 7000 ആയി, കെഎസ്ആര്‍ടിസി 3500; കുട്ടികളുടെ യാത്ര ദുരിതത്തിലാകും
പുതിയ അധ്യയനവര്‍ഷത്തില്‍ പൊതു യാത്രാവാഹനങ്ങളുടെ കുറവ് വിദ്യാര്‍ഥികളുടെ യാത്ര ദുരിതത്തിലാക്കും. യാത്രാനിരക്കിളവില്‍ മാറ്റംവരുത്തിയില്ലെങ്കിലും ചെലവും ഉയരും. കോവിഡിനുമുമ്പ് 5500 ബസുകള്‍ ഓടിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി., 3500-ല്‍ താഴെയായി ചുരുക്കി. 15,000 സ്വകാര്യബസുകള്‍ ഉണ്ടായിരുന്നത് ഏഴായിരത്തില്‍ താഴെയായി. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ബസുകള്‍ നിരത്തിലുണ്ടാകില്ലെന്ന് വ്യക്തം.
35,612 അംഗീകൃത സ്‌കൂള്‍വാഹനങ്ങളുണ്ടെങ്കിലും ലോക്ഡൗണില്‍ ഒതുക്കിയിട്ടിരുന്ന ഇവയെല്ലാം അറ്റകുറ്റപ്പണിതീര്‍ത്ത് ഇറക്കിയിട്ടില്ല. ഒരു ബസ് അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് ഒന്നേകാല്‍ലക്ഷം വേണ്ടിവരും. പലയിടത്തും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപക-രക്ഷാകര്‍ത്തൃസമിതിക്ക് ഇതിനുള്ള തുക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തികബാധ്യത കാരണം സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റുകളും ബസുകളെല്ലാം ഇറക്കിയിട്ടില്ല.
രക്ഷകര്‍ത്താക്കള്‍ കൂട്ടുചേര്‍ന്ന് വാഹനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരും. ഇന്ധന വിലവര്‍ധനയെത്തുടര്‍ന്ന് മിനി വാന്‍, കാര്‍, ഓട്ടോറിക്ഷ എന്നിവയുടെ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഒരു വിദ്യാര്‍ഥിക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 200 മുതല്‍ 300 രൂപയുടെവരെ വര്‍ധനയ്ക്ക് സാധ്യതയുണ്ട്.