കനത്ത ചൂടും ഗ്യാസ് ക്ഷാമവും; കേരളത്തിലെ വൈദ്യതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിൽ
കനത്ത വൈദ്യുതി ഉപയോഗത്തിൽ കേരളം വിയർക്കുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുപ്രകാരം കേരളത്തിലെ വൈകിട്ടത്തെ (പീക്ക് ടൈം) വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. 101 ദശലക്ഷം യൂണിറ്റാണ് ഈ ദിവസങ്ങളിലെ ഉപഭോഗം. കനത്ത ചൂടും ഗ്യാസ് ക്ഷാമം മൂലം ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗം കൂടിയതുമാണ് വൈദ്യുതി ആവശ്യകത കൂട്ടിയത്. മാർച്ച് 12-ന് വൻ വർധന രേഖപ്പെടുത്തി. അന്ന് ലോഡ് 5352 മെഗാവാട്ട് എത്തി. 102 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. 4800-4900 മെഗാവാട്ടിൽ നിന്നാണ് 5000 മെഗാവാട്ടിന് മുകളിലേക്ക് കയറിയത്. ചൊവ്വാഴ്ച 5176 മെഗാവാട്ടും ബുധനാഴ്ച 5049-ഉം വ്യാഴാഴ്ച 5069-ഉം മെഗാവാട്ട് വൈദ്യുതി ലോഡ് കാണിച്ചു. എന്നാൽ കഴിഞ്ഞദിവസം സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ കിട്ടിയതിനാൽ 4900 മെഗാവാട്ടിൽ നിന്നു. 2025 മാർച്ചിലെ കണക്കുപ്രകാരം 5347 മെഗാവാട്ടായിരുന്നു കൂടിയ ഉപയോഗം. 2024 മാർച്ചിൽ 5150 മെഗാവാട്ടും 2023-ൽ 4494 മെഗാവാട്ടും 2022-ൽ 4380-ഉം ഉപയോഗിച്ചു. കേരളം ചൂടാകും കൊടും ചൂടും ഗ്യാസ് ക്ഷാമവും തുടർന്നാൽ ഇത്തവണ ഉപഭോഗം 5700 മെഗാവാട്ടിന് മുകളിലെത്തും. ലോഡ് ഷെഡ്ഡിങ് വേണ്ടിവരും. 2024 മേയ് രണ്ടിനാണ് കേരളത്തിലെ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത്-5797 മെഗാവാട്ട്. ആ ദിവസം 115.94 ദശലക്ഷം യൂണിറ്റ് കേരളം ഉപയോഗിച്ചു. പല ജില്ലകളിലും ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി. ലൈൻശേഷി ഉൾപ്പെടെ പരിഗണിച്ചാൽ 5800 മെഗാവാട്ട് വരെയാണ് കേരളത്തിന്റെ പരമാവധി വൈദ്യുതിശേഷി. കേരളത്തിൽ 1600 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് എടുക്കുന്നു. പുറമെനിന്ന് 6000 മെഗാവാട്ട് വരെ എത്തിക്കാം. അതിനുള്ള ശേഷി ഇന്റർ കണക്ടിങ് ട്രാൻസ്‌ഫോർമറിനുണ്ട്. എന്നാൽ കേന്ദ്ര വൈദ്യുതി അതോറിറ്റി 4400 മെഗാവാട്ട് വരെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. പകൽ ഉപയോഗം കൂട്ടണം വാഹന ചാർജിങ്, ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കൽ ഉൾപ്പെടെ പകൽനേരം വേണമെന്ന് വൈദ്യുതിവകുപ്പ് നിർദേശിക്കുന്നു. ഇത് പാലിക്കുന്നവർക്ക് നിരക്കിൽ ഇളവ് അനുവദിക്കുന്ന പദ്ധതിയും വകുപ്പ് പരിഗണിക്കുന്നു.
