തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; മലപ്പുറം ജില്ലയില്‍ 99.99% ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ 99.99% എന്യൂമറേഷന്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷന്‍ നൂറു ശതമാനവും പൂര്‍ത്തിയായി. കൊണ്ടോട്ടി, തിരൂര്‍, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാവാനുള്ളത്. ഇവയും ഉടൻ പൂർത്തിയാക്കും. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. തീവ്ര വോട്ടര്‍ പട്ടിക പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.
എസ്.ഐ.ആര്‍. വോട്ടര്‍പട്ടികയുടെ കരട് ഡിസംബര്‍ 23ന് പ്രസിദ്ധീകരിക്കും. അന്നു മുതല്‍ 2026 ജനുവരി 22 വരെ കരടു പട്ടികയില്‍ ആക്ഷേപമുള്ളവര്‍ക്ക് അറിയിക്കാനുള്ള അവസരമുണ്ട്. ഡിസംബര്‍ 23മുതല്‍ ഫെബ്രുവരി 14 വരെ വരണാധികാരികള്‍ ആക്ഷേപങ്ങളിലുള്ള ഹിയറിങ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നിലവിലുള്ള വോട്ടര്‍പട്ടികയില്‍ നിന്ന് 58304 (1.71%) പേര്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 29725 (0.87%) ആളുകളെ ബി.എല്‍.ഒ മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 64622 (1.89%) പേര്‍ താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. 7222 (0.21%) പേര്‍ എന്യൂമറേഷന്‍ ഫോം തിരികെ നല്‍കാനുണ്ട്. 19732 (0.58%) ആളുകള്‍ ഇതിനകം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. ഇങ്ങനെ 179605 (5.26%) പേരാണ് പുതുക്കിയ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്. 34,13174 പേരാണ് പുതുക്കിയ വോട്ടര്‍പട്ടികയിലുള്ളത്.
