കോഴിക്കോട് കോർപറേഷൻ തെരഞ്ഞെടുപ്പ്; ചട്ടം ലംഘിച്ചെന്ന പരാതിയുമായി പ്രതിപക്ഷം
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഭരണസമിതി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പരാതി. നിയമവിരുദ്ധമായി ലഘുലേഖ ഇറക്കിയെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. കോർപറേഷൻ ഭരണനേട്ടം വിവരിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടിന് എതിരെയാണ് പരാതി.
റിപ്പോർട്ട് ഏത് വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് അച്ചടിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ ഇല്ലെന്ന് പരാതിയിൽ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് കോർപറേഷൻ യുഡിഎഫ് കൗൺസിൽ പാർട്ടി പരാതി നൽകി. 2020-25 വർഷത്തെ കോർപറേഷൻ ഭരണത്തിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് തിളക്കം എന്ന പേരിൽ 78 പേജുകളിൽ വർണ ചിത്രങ്ങളോടെ പുറത്തിറക്കിയത് ഗുരുതരമായ പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതിയിൽ പറയുന്നു. രണ്ട് ലക്ഷത്തോളം കോപ്പി പ്രിൻ്റ് ചെയ്‌തതായി സംശയിക്കുന്നു. തിളക്കം ലഘുലേഖ സംബന്ധിച്ച നിയമലംഘനം പരിശോധിച്ച് കുറ്റക്കാരായ കോർപറേഷൻ ഭരണസമിതിക്കെതിരെ കർശന നടപടി സ്വീകരിക്കണം. കോർപറേഷൻ തെരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കാനും തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഗുരുതര വീഴ്ച വരുത്തിയ എൽഡിഎഫിൻ്റെ 76 വാർഡുകളിലെയും സ്ഥാനാർത്ഥികളെ അയോഗ്യരാക്കണം തുടങ്ങിയവയാണ് ആവശ്യം. ലഘുലേഖ പ്രിൻ്റ് ചെയ്‌തതിൽ പ്രസ്സിന്റെ പേരില്ല. എത്ര കോപ്പിയാണ് പ്രിൻ്റ് ചെയ്‌തത് ലഘുലേഖയിൽ രേഖപ്പെടുത്തിയിട്ടില്ല. പ്രിൻ്റ് ചെയ്‌ത കോപ്പികൾ കണ്ടെത്താൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും എൽഡിഎഫ് ഇലക്ഷൻ ഓഫീസുകളിലും റെയ്‌ഡ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
