മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റിയത് ഏകപക്ഷീയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
നിലവിൽ സതേൺ റെയിൽവേയിൽ ഉൾപ്പെട്ട ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ലയിക്കുന്നതോടെ സതേൺ റെയിൽവേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.
അടിയന്തര പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവെ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
