‘പാഠം പഠിച്ചു, ഇനി വളരെ ശ്രദ്ധിക്കും’; പ്രിയദർശിനി വിവാദ പരാമർശത്തിൽ സി.പി. ജോൺ
പാലക്കാട്: പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രയേക്കുറിച്ചുള്ള തന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ. പ്രസംഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന പാഠമാണ് താൻ ഇതിൽനിന്ന് പഠിച്ചതെന്ന് അദ്ദേഹം പറഞ്ഞു. താൻ തെറ്റായ പരാമർശമൊന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 'പ്രസംഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം എന്ന കാര്യമാണ് ഞാൻ വിവാദത്തിലൂടെ പഠിച്ചത്. ഞാൻ തെറ്റായ പരാമർശമൊന്നും നടത്തിയിട്ടില്ല. വളരെ കൂളായി പണ്ടത്തേപ്പോലെ പ്രസംഗിക്കരുത് എന്നൊരു പാഠമാണ് ഇതിൽനിന്ന് ലഭിച്ചത്. എല്ലാവരും ഞാൻ പറയുന്നത് സൂക്ഷ്മമായി നോക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇനി കൂടുതൽ ശ്രദ്ധയോടെ സംസാരിക്കും', സി.പി. ജോൺ പറഞ്ഞു. കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതി സംബന്ധിച്ച് മന്ത്രി സി.പി. ജോൺ നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായത്. പൈസ ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുകയാണെന്നും എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യസ്‌കൂളുകളിൽ ചേർക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല, പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ, തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്ന് പിന്നീട് മന്ത്രി പറഞ്ഞു. വർക്കിങ് ക്ലാസ്സിന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കുന്നതിൽ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടുവെന്ന സ്വയം വിമർശനമാണ് താൻ നടത്തിയത്. സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണ്. അത് ഞങ്ങൾ കൊടുക്കുകയാണ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള പണമില്ലാത്തതുകൊണ്ടാണ് അവർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. കുട്ടികൾക്ക് എങ്കിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ വേണമെന്ന അഭിലാഷം അവർക്കുണ്ട്. അതുകൊണ്ടാണ് പൈസയുണ്ടാക്കി സ്വകാര്യ സ്‌കൂളുകളിലേക്ക് വിടുന്നത്. അതാണ് താനുദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽനിന്ന് സർക്കാർ ഒരിഞ്ച് പിന്മാറില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
