ഓപ്പറേഷൻ തണ്ടർ: 34 ലിറ്റർ വിദേശമദ്യവുമായി യുവാവ് പട്ടാമ്പിയിൽ എക്സൈസ് പിടിയിൽ
പട്ടാമ്പി: 'ഓപ്പറേഷൻ തണ്ടർ' സപെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 34 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവിനെ പട്ടാമ്പി എക്സൈസ് സംഘം പിടികൂടി. വിളയൂർ സ്വദേശി ഓലഞ്ചേരി വീട്ടിൽ ഷൈജു (43) ആണ് അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന KL 53 F 5017 നമ്പർ ഹീറോ മാസ്ട്രോ സ്കൂട്ടറും മദ്യവും എക്സൈസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് 6.30-ഓടെ ശങ്കരമംഗലം ഹെൽത്ത് സെന്ററിന് സമീപത്തുവെച്ചാണ് പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ മദ്യവിൽപ്പന നടത്തുന്നതിനിടെ പിടികൂടിയത്. സംഭവത്തിൽ അബ്കാരി നിയമത്തിലെ 55(a), 55(i), 67(B) വകുപ്പുകൾ പ്രകാരം ക്രൈം നമ്പർ 66/2026 ആയി കേസ് രജിസ്റ്റർ ചെയ്തു. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വസന്തകുമാർ, പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് ആർ. നായർ, അഷറഫ് അലി, അനൂപ് രാജ് എന്നിവരും ഉണ്ടായിരുന്നു.
