logo
AD
AD

കേരളത്തിന് ഇയാൾ കള്ളൻ, തമിഴ്നാട്ടുകാര്‍ക്ക് കേസുകൾ തീര്‍പ്പാക്കുന്ന വക്കീൽ; ചില്ലറ പുള്ളിയല്ല അന്തര്‍ സംസ്ഥാന മോഷ്ടാവ് ശരവണ പാണ്ഡ്യൻ

ഇടുക്കി: ആരാധാനാലയങ്ങൾ കേന്ദ്രീകരിച്ച്‌ മോഷണം നടത്തിയിരുന്ന അന്തർ സംസ്ഥാന മോഷ്ടാവിനെ പെരുവന്താനം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര സ്വദേശിയായ ശരവണപാണ്ഡ്യൻ എന്ന് വിളിക്കുന്ന രാമകൃഷ്ണ (39)നെയാണ് തമിഴ്നാട്ടിലെ ഉത്തമപാളയത്തു നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ശരവണ പാണ്ഡ്യൻ തമിഴ്നാട്ടിൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ചമത്ത് കേസുകൾ ഒത്തുതീര്‍പ്പാക്കിയതായി പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ ഒത്തുതീര്‍പ്പാക്കാൻ മധ്യസ്ഥനായതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മേയ് 29ന് രാത്രി പെരുവന്താനം ബോയിസ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിൽ ചാർത്തിയിരുന്ന 10,000 രൂപ വില വരുന്ന ഒരു ഗ്രാം സ്വർണ താലിയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് നാണയങ്ങളും നോട്ടുകളും ഉൾപ്പെടെ 40,000 രൂപയുടെ മുതലുകൾ അപഹരിച്ച കേസിലാണ് അറസ്റ്റ്.

ഇയാൾക്കെതിരെ 2009ൽ കടകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയതിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം പൊലീസ് സ്റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ട്. 2019 പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്രമോഷണം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. തമിഴ്നാട് തഞ്ചാവൂർ, തേനി ജില്ലകളിലായി 13 മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്. മേയിൽ ഇടുക്കി ജില്ലയിലെ പാമ്പനാർ, കോട്ടയം ജില്ലയിലെ രാമപുരം, ജൂണിൽ എരുമേലി മുക്കൂട്ടുതറ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയതായി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പെരുവന്താനം ഇൻസ്‌പെക്ടർ ത്രീദീപ് ചന്ദ്രന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ സതീശൻ എം ആർ, സബ് ഇൻസ്‌പെക്ടർ സുബൈർ സിവിൽ പൊലീസ് ഓഫീസർമാരായ സുനീഷ് നായർ, തോമസ് എന്നിവരെ ഉൾപ്പെടുത്തി അന്വേഷകസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

Latest News

latest News