തിരിച്ചടിയുണ്ടാകും'; ഒറ്റപ്പാലത്ത് പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കരുതെന്ന് കോൺഗ്രസ് നേതാക്കൾ
പാലക്കാട്: ഒറ്റപ്പാലത്ത് പി.കെ ശശിയെ യുഡിഎഫ് സ്ഥാനാർഥിയാക്കരുതെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ. ശശിയെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടി ഉണ്ടാകുമെന്ന് നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അറിയിച്ചുസിപിഎമ്മുമായി അകന്ന് നില്‍ക്കുന്ന ശശിയെ ഒറ്റപ്പാലത്ത് മത്സരിപ്പിക്കരുതെന്ന് കോൺഗ്രസിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രദേശിക നേതാക്കള്‍ നേരത്തെ തന്നെ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇന്നലെവരെ തങ്ങളുടെ ആദർശങ്ങളെയും പ്രവർത്തനങ്ങളെയും വേട്ടയാടിയ സിപിഎമ്മിന്റെ ആളുകൾക്കായി സ്വന്തം മണ്ണിൽ വോട്ട് ചോദിക്കേണ്ടി വരുന്നത് രാഷ്ട്രീയ അപമാനമാണെന്ന് നേതാക്കള്‍ പറയുന്നു. കെപിസിസി സെക്രട്ടറിയായ പി.ഹരിഗോവിന്ദന് സീറ്റ് നിഷേധിക്കുന്നത് കോൺഗ്രസ് കാണിക്കുന്ന നന്ദികേടാണെന്നും നേതാക്കള്‍ പറയുന്നു.
പി. ഹരിഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ തവണ പി.സരിനായി ഹരിഗോവിന്ദൻ മാറി നിൽക്കുകയായിരുന്നു. സിപിഎം വിട്ട് പി.കെ ശശി വന്നാൽ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനാണ് നീക്കം. പി.കെ ശശി മത്സരിച്ചാൽ ഒറ്റപ്പാലം സീറ്റിൽ വിജയിക്കാമെന്നാണ് യുഡിഎഫ് നേതാക്കളുടെ കണക്ക് കൂട്ടൽ. ഇതിനിടയിലാണ് പി.കെ ശശിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ വി.ഡി സതീശന് കത്ത് നല്‍കിയത്.
