നിയമസഭാ തെരഞ്ഞെടുപ്പ്: ഭിന്നശേഷി സൗഹൃദ നടപടികളുമായി പാലക്കാട് ജില്ലാ ഭരണകൂടം
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാലക്കാട് ജില്ലയിലെ അംഗപരിമിതരായ വ്യക്തികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ശേഖരിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. അംഗപരിമിതി മൂലം ഒരു വ്യക്തിക്കും വോട്ട് നഷ്ടപ്പെടരുതെന്നും, അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കാഴ്ച പരിമിതരുടെ സൗകര്യത്തിനു വേണ്ടി പോളിങ് ബൂത്തിൽ ഓഡിയോ ക്യു സജ്ജീകരിക്കുന്നതിനുള്ള നടപടികൾക്കായി ഇലക്ഷൻ കമ്മീഷനോട് അഭ്യർത്ഥിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
പോളിങ് സ്റ്റേഷനുകളിൽ ഭിന്നശേഷിക്കാർക്കായി മുൻഗണന ബോർഡുകൾ സ്ഥാപിക്കും. മുഴുവൻ പോളിങ് ബൂത്തുകളിലും ബ്രെയിൽ ബാലറ്റ് പേപ്പർ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, അംഗപരിമിതർക്ക് വോട്ട് രേഖപ്പെടുത്തൽ പരിശീലനം നൽകുന്നതിനായി മണ്ഡലാടിസ്ഥാനത്തിൽ ബാലറ്റ് യൂണിറ്റ് പ്രദർശിപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. അംഗപരിമിതരായ വോട്ടർമാർക്ക് വീട്ടിൽ വോട്ട് ചെയ്യുന്നതിനുള്ള സേവനം ലഭ്യമാകുന്നതിന് വേണ്ടി ഫോം എട്ടിൽ പിഡബ്ല്യുഡി (പേഴ്സൺ വിത്ത് ഡിസബിലിറ്റി) എന്ന് രേഖപ്പെടുത്തണമെന്നും ജില്ലാകളക്ടർ നിർദ്ദേശിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലർക്ക് പി.എ ടോംസ്, ബ്ലൈൻഡ് അസോസിയേഷൻ പ്രതിനിധികൾ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
