പ്രസവത്തിനിടെ ഡോക്ടര്‍ക്ക് ഗുരുതര പിഴവ്; തിരുവനന്തപുരം ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി
തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടര്‍ക്ക് ഗുരുതര ചികിത്സാ പിഴവ് പറ്റിയെന്ന പരാതിയുമായി യുവതി. ഏഴുമാസം മുമ്പ് നടന്ന പ്രസവ ശസ്ത്രക്രീയയിൽ പിഴവ് സംഭവിച്ചതായാണ് ആരോപണം.
വിതുര സ്വദേശി ഹസ്ന ഫാത്തിമയാണ് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകിയത്. ആശുപത്രിയിലെ ഡോക്ടർക്കുണ്ടായ പിഴവാണ് മലദ്വാരത്തിൽ ഞരമ്പ് മുറിയാൻ കാരണമെന്ന് പരാതിയിൽ. ഞരമ്പ് മുറിഞ്ഞതായി എംആർഎ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. രണ്ട് സെന്റിമീറ്ററോളം നീളത്തിലാണ് മുറിവ്. മലമൂത്ര വിസര്‍ജനത്തിന് ബാഗുമായി നടക്കേണ്ട അവസ്ഥയിലാണ് ഹസ്ന ഫാത്തിമ. 2025 ജൂൺ 19നാണ് പ്രസവം നടന്നത്. മൂന്നാം നാൾ മുതൽ മുറിവിൽ പ്രശ്നം തുടങ്ങി. ചികിത്സയ്ക്ക് മാത്രം ആറ് ലക്ഷം രൂപ ചെലവായി. മുറിവിലൂടെ മലമൂത്ര വിസർജ്ജനം നടത്തേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോഴെന്നും പരാതിക്കാരി. പരാതി അന്വേഷിക്കുന്നതായി നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.
