logo
AD
AD

പൂട്ടിയിട്ട മുറിയിൽ നോട്ടുകെട്ടുകൾ നിറച്ച ചാക്കുകൾ; ഭിക്ഷാടകയുടെ മരണശേഷം പണം എണ്ണിയപ്പോൾ ഞെട്ടി നാട്ടുകാർ!

മണ്ഡ്യ: കർണാടകയിലെ മണ്ഡ്യയിൽ മരിച്ച ഭിക്ഷക്കാരിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയത് 8.40 ലക്ഷം രൂപ. 40 വർഷത്തോളമായി തെരുവിൽ ഭിക്ഷാടനം നടത്തിയിരുന്ന നൂറുന്നിസ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നാണ് പണശേഖരം കണ്ടെത്തിയത്. വർഷങ്ങളായി വാടകവീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന നൂറുന്നീസയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുകാണാതായതിനെ തുടർന്ന് അയൽവാസികൾ തിരക്കിയെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളെത്തി വീട് ശുചീകരിക്കുന്നതിനിടെയാണ് പതിറ്റാണ്ടുകളായി അവർ പൂട്ടയിട്ടിരുന്ന മുറി തുറന്നത്. മുറിക്കുള്ളിൽ പഴയ നാണയങ്ങളും നോട്ടുകളും അടങ്ങിയ 10 ഓളം ചാക്കുകൾ കണ്ടെടുക്കുകയായിരുന്നു.

പണം അടങ്ങിയ ചാക്കുകൾ ബന്ധുക്കൾ താൽക്കാലികമായ പ്രദേശത്തെ പള്ളിക്കമ്മിറ്റിയെ ഏൽപ്പിച്ചു. തുടക്കത്തിൽ സോഷ്യൽ മീഡിയയിൽ ഒരു കോടി രൂപയിലധികം ലഭിച്ചുവെന്ന തരത്തിൽ വ്യാജ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ, പള്ളി അധികൃതരുടെ നേതൃത്വത്തിൽ രണ്ടുദിവസമായി നടത്തിയ എണ്ണലിനൊടുവിൽ ആകെ 8,40,000 രൂപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ''കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് പണം എണ്ണിയത്. എണ്ണൽ പൂർത്തിയായതോടെ തുക മുഴുവനായി അവരുടെ കുടുംബത്തിന് കൈമാറി''- പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റ് മുഖ്താർ അഹമ്മദ് വ്യക്തമാക്കി. ലഭിച്ച തുക മുഴുവൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റ് നിർധനരായ ബന്ധുക്കൾക്കിടയിൽ വീതിച്ചു നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

വർഷങ്ങളായി മാനസികപ്രശ്‌നങ്ങൾ നേരിട്ടിരുന്ന നൂറുന്നീസയെ തെരുവിൽനിന്ന് മാറ്റാൻ കുടുംബാംഗങ്ങൾ ശ്രമിച്ചിരുന്നെങ്കിലും അവർ വഴങ്ങിയിരുന്നില്ലെന്ന് അനന്തരവൻ ഫൈറോസ് അഹമ്മദ് പറഞ്ഞു. പണം കണ്ടെത്തിയ മുറി എപ്പോഴും പൂട്ടിയിട്ട നിലയിലായിരുന്നു. അവർ ആരെയും അതിനുള്ളിലേക്ക് കടക്കാൻ അനുവദിച്ചിരുന്നില്ല, വാതിൽക്കൽ നിന്നുകൊണ്ട് മാത്രമാണ് തങ്ങളോട് സംസാരിച്ചിരുന്നത് ഭിക്ഷാടനം അവസാനിപ്പിക്കാൻ പലതവണ അവരെ നിർബന്ധിച്ചിരുന്നതായും ഫൈറോസ് കൂട്ടിച്ചേർത്തു.


Latest News

latest News