വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ സർക്കാർ സഹായം തേടി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനായി സർക്കാർ സഹായം തേടി കെഎസ്ഇബി. പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഏകദേശം 1000 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് നിലവിൽ നേരിടുന്നത്. വൈദ്യുതി ഉപഭോഗം ഉയർന്നതും ലഭ്യതയിൽ കുറവ് നേരിടുന്നതുമാണ് പ്രതിസന്ധി രൂക്ഷമാകാൻ പ്രധാന കാരണം.
പ്രതിസന്ധി മറികടക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അധിക വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ കെഎസ്ഇബി ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ഡയറക്ടർമാർ നേരിട്ട് എത്തി ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും.
ഇതിനിടെ, മധ്യപ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. പീക്ക് സമയത്തെ ആവശ്യകത നിറവേറ്റുന്നതിനായി വൈദ്യുതി എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന നിരക്കിലാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. നിലവിൽ യൂണിറ്റിന് 13 രൂപയ്ക്കുമേൽ നൽകേണ്ട സാഹചര്യമാണുള്ളത്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് കെഎസ്ഇബിക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. നിലവിലെ പ്രതിസന്ധി തുടർന്നാൽ വൈദ്യുതി വാങ്ങുന്നതിനായി വരുന്ന അധിക ചെലവ് ഭാവിയിൽ സർചാർജ് രൂപത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ട സാഹചര്യമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.അതേസമയം, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ 94.94 ദശലക്ഷം യൂണിറ്റായിരുന്നു മൊത്തം വൈദ്യുതി ഉപയോഗം. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 4,938 മെഗാവാട്ട് ആയി. വൈദ്യുതി നിയന്ത്രണത്തിനെതിരെയും വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ ഉയരുന്നുണ്ട്. പവർകട്ട് ഏർപ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടുന്നുവെന്നാണ് പരാതി. കഴിഞ്ഞ പത്ത് വർഷത്തിനിടെ കാര്യമായി അനുഭവപ്പെടാത്ത തരത്തിൽ പവർകട്ട് വീണ്ടും ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിൽ, വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനും പ്രതിസന്ധി നിയന്ത്രിക്കുന്നതിനുമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള നടപടികളിലാണ് കെഎസ്ഇബി.
