'എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ ഇനിയും ഭയന്ന് നിൽക്കരുത്': എ.കെ ബാലൻ
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്ന ആവശ്യവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ ബാലന്‍ രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ മേഖലയിൽ സാമൂഹ്യ നീതി ഉറപ്പാക്കാന്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ. ലക്ഷങ്ങളും കോടികളും കോഴ നല്‍കാന്‍ കെല്‍പ്പുളളവര്‍ക്ക് മാത്രമാണ് നിലവില്‍ ഇത്തരം സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്നതെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി.
കോഴയായി മാനേജ്മെന്‍റുകള്‍ വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്ന് എ കെ ബാലന്‍ ചോദിച്ചു. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ പാവപ്പെട്ടവര്‍ക്കാര്‍ക്ക് നിയമനമില്ല. പിഎസ്‍സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം. സാമ്പത്തിക ബാധ്യതയും കുറയ്ക്കാൻ സാധിക്കും. രണ്ടാം പിണറായി സര്‍ക്കാര്‍ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്ന് എ. കെ ബാലന്‍ പറഞ്ഞു. എംഇഎസും എസ്എന്‍ഡിപിയും ഈ നിര്‍ദ്ദേശത്തോട് യോജിച്ചിട്ടുണ്ട്. മറ്റ് സമുദായങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു രണ്ടാം വിമോചന സമരം ഇനി കേരളത്തില്‍ സാധ്യമല്ലെന്നും എ. കെ ബാലന്‍ പറഞ്ഞു.