എസ്ഐആർ; പ്രവാസികൾ നൽകിയ അപേക്ഷകൾ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലക്കാട്: എസ്ഐആറിൽ പ്രവാസികൾ നൽകിയ അപേക്ഷകൾ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബന്ധുവിന്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല, ജനന സ്ഥലം ചേർത്തില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് വോട്ട് വെട്ടിയത്. വിവരങ്ങൾ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ ഓപ്ഷനും ഉണ്ടായിരുന്നില്ല. ഇതോടെ നിരവധി പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഒമാനിൽ പ്രവാസിയായ എറണാംകുളം സ്വദേശിനിയുടെ ഫോം 6 A പ്രകാരം നൽകിയ അപേക്ഷ നിരസിച്ചതിന് കാരണമായി കമ്മീഷൻ വെബ്സൈറ്റിൽ പറയുന്നത് ബന്ധുവിൻ്റെ എപ്പിക് നമ്പർ രേഖപ്പെടുത്തിയില്ല എന്നാണ്.
എന്നാൽ ബന്ധുവിൻ്റെ എപ്പിക് നമ്പർ നൽകാൻ ഫോം 6 A യിൽ ഓപ്ഷൻ ഇല്ല. ഫോം 6ൽ ഈ ഓപ്ഷൻ ഉണ്ട്. പ്രവാസി അപേക്ഷകർക്കും ഇതിന് സമാനമായ ഒപ്ഷൻ വേണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും കമ്മീഷൻ അത് പരിഗണിച്ചില്ല. ഇപ്പോൾ അതേ കാരണം പറഞ്ഞ് അപേക്ഷകൾ തള്ളുകയാണ്. സൗദിയിൽ പ്രവാസിയായ എറണാകുളം സ്വദേശിയുടെ അപേക്ഷ തള്ളിത് അപേക്ഷകന്റെ ബൂത്ത് മാറി എന്ന കാരണം പറഞ്ഞാണ്. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറാണ് 6 എ അപേക്ഷകൾ ബൂത്ത് ലവൽ ഓഫീസർമാർക്ക് അയക്കുന്നത്. ബൂത്ത് മാറിയെന്ന കാരണം പറഞ്ഞ് അപേക്ഷ തള്ളുന്നതും ഇതേ ഇആർഒമാർ തന്നെ. ഇന്ത്യക്ക് പുറത്ത് ജനിച്ചവരിൽ നിന്ന് ലഭിച്ച അപേക്ഷകളാണ് ഇതുപോലെ ജനന സ്ഥലം രേഖപെടുത്തിയില്ല എന്ന കാരണത്താൽ തള്ളിയത്. എന്നാൽ വിദേശത്ത് ജനിച്ചവർക്ക് ജനന സ്ഥലം ഓൺലൈനായി ചേർക്കാൻ കമ്മീഷൻ അവസരം നൽകിയിരുന്നില്ല. നേരിട്ട് അപേക്ഷ നൽകിയ ആളുകളുടെ അപേക്ഷയാണ് നിലവിൽ തള്ളിയിരിക്കുന്നത്.
