ആറങ്ങോട്ടുകര വല്ലം കൊയ്ത്തുത്സവം സമാപിച്ചു
മൂന്ന് ദിവസങ്ങളിലായി ആറങ്ങോട്ടുകരയിൽ നടന്നുവന്ന വല്ലം കൊയ്ത്തുത്സവം സമാപിച്ചു. ആറങ്ങോട്ടുകര പാഠശാലയുടെ 20-ാം വാർഷികത്തോടനുബന്ധിച്ചാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്. പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രം, തണൽ തിരുവനന്തപുരം, എ.കെ.പി.സി.ടി.എ. സാംസ്കാരികവേദി, അഷ്ടാംഗം ആയുർവേദ കോളേജ്, പട്ടാമ്പി ഗവ.സംസ്കൃത കോളേജ് നാഷണൽ സർവ്വീസ് സ്കീം എന്നിവയുടെ സഹകരണത്തോടെയാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.
സമാപന സമ്മേളനം യു.ആർ പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാമണ്ഡലം വൈസ് ചാൻസിലർ അനന്തകൃഷ്ണൻ മുഖ്യാതിഥിയായി. നടൻ ശ്രീരാമൻ, കെ.പ്രേമൻ, എം.ജി സരിത എന്നിവർ സംസാരിച്ചു. സി.എം നാരായണൻ സ്വാഗതവും കെ.വി ശ്രീജ നന്ദിയും പറഞ്ഞു.
രാവിലെ നാടക ശില്പശാല, പ്രകൃതി കൃഷി പരിശീലനം, നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ്, കെ.കെ. ഉണ്ണികൃഷണൻ ആറങ്ങോട്ടുകരയുടെ കുരുത്തോല കൈവേല, വട്ടേനാട് ജി.വി.എച്ച്.എസ്. സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കരിങ്കണ്ണ് നാടകം, ഇ.ഗീതയും സംഘവും അവതരിപ്പിച്ച ചവിട്ട് കളി, വിനീത നെടുങ്ങാടിയുടെ മോഹിനിയാട്ടം, കോങ്ങാട് നാടക സംഘത്തിൻ്റെ അശു - അയ്യപ്പൻ്റെ ഓട്ടപ്പാച്ചിൽ സുബ്രൻ്റെയും എന്ന നാടകം, നാടൻപാട്ട് എന്നിവ അരങ്ങേറി.
