പിഴ അടച്ചില്ലെങ്കിൽ ലൈസൻസും ആർസിയും പോകും; ട്രാഫിക് നിയമലംഘനത്തിൽ നടപടി കർശനമാകുന്നു
ട്രാഫിക് നിയമലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തുന്ന പിഴയിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടയ്ക്കുന്നതെന്നണ് റിപ്പോർട്ടുകൾ. പലപ്പോഴും നിയമലംഘനത്തിന് ലഭിക്കുന്ന പിഴകൾ ആളുകൾ ഗൗരവമായി കാണാറുമില്ല. അതുകൊണ്ടുതന്നെ നിയമലംഘനങ്ങൾക്ക് ഇടുന്ന പിഴ ഒടുക്കാത്തവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുന്ന നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണ് ട്രാൻസ്‌പോർട്ട് വകുപ്പ് എന്നാണ് റിപ്പോർട്ടുകൾ. ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റമെന്നാണ് പ്രധാന നിർദേശം. അതിനുശേഷം 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ, നിയമലംഘനം നടന്നിട്ടില്ലെങ്കിൽ തെളിവ് സഹിതം അത് തെളിയിക്കുകയോ വേണം. ഇതിന് തയാറായില്ലെങ്കിലാണ് ലൈസൻസ്, രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ളവ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക. അഞ്ച് തവണ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിച്ചിട്ടും അടയ്ക്കാത്ത വാഹനങ്ങളുടെ ആർസി കരിമ്പട്ടികയിൽ പെടുത്തുകയും പിന്നീട് മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾ നിഷേധിക്കുകയും ചെയ്യണമെന്നാണ് നിർദേശങ്ങളിൽ പ്രധാനം. നിയമലംഘനം നടത്തുകയും മൂന്ന് മാസം വരെ പിഴയടയ്ക്കുകയും ചെയ്യാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനാണ് കരട് നിർദേശത്തിൽ പറയുന്ന പ്രധാന നടപടികളിലൊന്ന്. ചുവപ്പ് സിഗ്നൽ ലംഘിക്കൽ, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങൾക്ക് മൂന്നിൽ അധികം തവണ ചലാൻ ലഭിച്ചിട്ടുണ്ടെങ്കിൽ അത്തരക്കാരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസം വരെ സസ്‌പെൻഡ് ചെയ്യാൻ സർക്കാരിന് അധികാരം ലഭിക്കും. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. നിയമലംഘകരുടെയും വാഹനങ്ങളുടെ വിവരങ്ങൾ വാഹന-സാരഥി പോർട്ടലിലേക്കും കൈമാറും.
