logo
AD
AD

ഹണി ട്രാപ്പെന്ന് സ്ഥിരീകരണം; സിദ്ദിഖിനെ നഗ്നനാക്കി ചിത്രമെടുക്കാന്‍ ശ്രമം, തടഞ്ഞപ്പോള്‍ കയ്യാങ്കളി

കോഴിക്കോട് ഹോട്ടല്‍ ഉടമയായ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നില്‍ ഹണി ട്രാപ്പാണെന്ന് സ്ഥിരീകരിച്ച് പോലീസ്. ഹണി ട്രാപ്പാണെന്ന് പ്രതികള്‍ മൂന്നുപേര്‍ക്കും അറിയമായിരുന്നുവെന്ന് മലപ്പുറം എസ്.പി. സുജിത് ദാസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ടാണ് ഡി കാസ ഇന്നില്‍ റൂം എടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.⁣ ⁣ ഫര്‍ഹാന 18-ാം തീയതി ഷൊര്‍ണൂരില്‍ നിന്നും വന്നു. ചിക്കുവെന്ന ആഷിക്കും മറ്റൊരു ട്രെയിനില്‍ എത്തി. റൂം എടുത്ത ശേഷം സിദ്ദിഖുമായി സംസാരിച്ചു. മുറിയില്‍വെച്ച് നഗ്നഫോട്ടോയെടുക്കാന്‍ ശ്രമം നടത്തി. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലപ്രയോഗമുണ്ടാവുകയും സിദ്ദിഖ് താഴെ വീഴുകയും ചെയ്തു. ഫര്‍ഹാനയുടെ കൈയില്‍ ചുറ്റികയുണ്ടായിരുന്നു. വീണപ്പോള്‍ ഷിബിലി ചുറ്റികകൊണ്ട് സിദ്ദിഖിന്റെ തലയ്ക്കടിച്ചു. ആഷിഖ് നെഞ്ചില്‍ ചവിട്ടിയതിനെത്തുടര്‍ന്ന് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നുപേരും ആക്രമിച്ചു. ഇത് ശ്വാസകോശത്തെ ബാധിച്ചു. തുടര്‍ച്ചയായ ആക്രമണം കാരണമാണ് മരണപ്പെടുന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ മനസിലാകുന്നുവെന്നും എസ്.പി. സുജിത്ത് ദാസ് പറഞ്ഞു.⁣ ⁣ ഷിബിലിയുടെ കൈയില്‍ കത്തി കരുതിയിരുന്നു. ഈ കത്തി ചൂണ്ടിയാണ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തുന്നത്. കൊലയാളികള്‍ മുന്നൊരുക്കങ്ങളോടെയാണ് എത്തിയത്. ഹണി ട്രാപ്പ് ശ്രമത്തിനിടെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നുവെന്നും എസ്.പി. വ്യക്തമാക്കി.⁣ ⁣ കൊലപാതകം നടന്ന ദിവസം മാനാഞ്ചിറയില്‍ നിന്ന് ട്രോളി ബാഗ് വാങ്ങി. ഒരു ബാഗില്‍ മൃതദേഹം കയറില്ലെന്ന് മനസിലാക്കി മെക്കനൈസ്ഡ് കട്ടര്‍ വാങ്ങി. അതും കോഴിക്കോട് ടൗണില്‍ നിന്നാണ് വാങ്ങിയത്. നേരത്തെ ബാഗ് വാങ്ങിയ അതേ കടയില്‍നിന്നാണ് വീണ്ടും ട്രോളി ബാഗ് വാങ്ങിയത്. ജി 4 റൂമിന്റെ ബാത്ത് റൂമില്‍വെച്ച് കട്ട് ചെയ്തു. രണ്ടുഭാഗമായി മുറിച്ച് അട്ടപ്പാടിയില്‍ കൊണ്ടുപോയി തള്ളി. ആയുധങ്ങളും രക്തം തുടയ്ക്കാന്‍ ഉപയോഗിച്ച വസ്ത്രങ്ങളും ഒരു സ്ഥലത്ത് കൊണ്ടുപോയി തള്ളിയിട്ടുണ്ട്. കാര്‍ ഉപേക്ഷിച്ചു. തെളിവ് നശിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അടിയന്തരമായി തെളിവുകള്‍ ശേഖരിക്കണം. തെളിവെടുപ്പും വീണ്ടെടുക്കലും ശനിയാഴ്ച തന്നെയുണ്ടാവും.⁣ ⁣ പ്രതികള്‍ ചില കാര്യങ്ങള്‍ കുറ്റസമ്മതത്തില്‍ പറഞ്ഞിട്ടുണ്ട് അത് സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഹോട്ടലില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ എ.ടി.എമ്മിന്റെ പാസ്വേഡും മറ്റും ഷിബിലി കൈക്കലാക്കിയിരുന്നു. സിദ്ദിഖ് അറിഞ്ഞുകൊണ്ടാണ് മുറിയെടുത്തത്. ഫര്‍ഹാനയുടെ പിതാവും സിദ്ദിഖുമായി നേരത്തേയറിയാം. ഫര്‍ഹാന ആവശ്യപ്പെട്ടത് പ്രകാരമാണ് ഷിബിലിക്ക് സിദ്ദിഖിന് ഹോട്ടലില്‍ ജോലി കൊടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.⁣ ⁣ ഷിബിലിയെ പിരിച്ചുവിട്ടതില്‍ സ്ഥിരീകരണമില്ല. ഷിബിലിയാണ് ഹണി ട്രാപ്പ് ആസൂത്രണം ചെയ്തത്. 24-ന് പുലര്‍ച്ചെയാണ് പ്രതികള്‍ ചെന്നൈയിലേക്ക് പോകുന്നത്. 24 വൈകീട്ട് ചെന്നൈയിലെത്തി. ആസാമിലേക്ക് പോകാന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. 19-ന് രാത്രിയാണ് മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുന്നത്. ആഷിഖാണ് അട്ടപ്പാടിയില്‍ മൃതദേഹം ഉപേക്ഷിക്കാനുള്ള ഐഡിയ നല്‍കിയത്. ചുരത്തിന്റെ ഏറ്റവും മുകളില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ചെറുതുരുത്തിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ഫര്‍ഹാനയെ സംഭവത്തിന് ശേഷം വിട്ടില്‍ കൊണ്ടുവിട്ടിരുന്നുവെന്നും എസ്.പി. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

Latest News

latest News