logo
AD
AD

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി; ബാബാ രാംദേവിന് കോടതി സമൻസ് അയച്ചു

കോഴിക്കോട്: പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ പേരിൽ നിയമവിരുദ്ധമായി പരസ്യങ്ങൾ നൽകിയെന്ന കേസിൽ ബാബാ രാംദേവ്, സഹായി ആചാര്യ ബാലകൃഷ്‌ണ എന്നിവർക്ക് സമൻസ്. കോഴിക്കോട്‌ നാലാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ് സമൻസ് അയച്ചത്. ജൂൺ മൂന്നിന്‌ കോടതിയിൽ ഹാജരാകണം. കേസിൽ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്‌ണ മൂന്നും പ്രതികളാണ്. ഒന്നാം പ്രതി പതഞ്‌ജലി ഗ്രൂപ്പിന്റെ മരുന്ന്‌ നിർമാണ കമ്പനിയായ ദിവ്യ ഫാർമസിയാണ്. ഡ്രഗ്‌സ്‌ ആൻഡ്‌ മാജിക്‌ റമഡീസ്‌ നിയമമനുസരിച്ച്‌ തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങൾ നൽകിയതിന് ഡ്രഗ്‌ കൺട്രോൾ വിഭാഗമെടുത്ത കേസിലാണ് നടപടി.

സംസ്ഥാനത്ത് വിവിധ ജില്ലകളിലെടുത്ത 29 കേസുകളില്‍ ജില്ലയിലെ പത്രങ്ങളില്‍ വന്ന പരസ്യം സംബന്ധിച്ചാണ് കോഴിക്കോട് കോടതിയിലെ കേസ്. ജനകീയ ആരോഗ്യപ്രവര്‍ത്തകനായ ഡോ. കെ.വി. ബാബു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പതഞ്ജലി ഗ്രൂപ്പിനെതിരായ കേസില്‍ രാജ്യത്ത് ആദ്യമായാണ് കോടതി സമന്‍സ് അയക്കുന്നത്.

2023 സെപ്റ്റംബറിലാണ് ലൈംഗികാനുബന്ധ പ്രശ്നങ്ങള്‍ക്കും വന്ധ്യതക്കും ശാസ്ത്രീയ പരിഹാരമാണെന്ന് അവകാശപ്പെട്ട് അഞ്ച് മരുന്നുകളുടെ പരസ്യം പതഞ്ജലി നല്‍കിയത്. 54 രോഗങ്ങളുടെ മരുന്നുകള്‍ക്ക് പരസ്യം പാടില്ലെന്നാണ് നിയമം. ഇതിന് വിരുദ്ധമായി പരസ്യം നല്‍കിയതായാണ് പരാതി. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ ജില്ല ഡ്രഗ്‌സസ് കണ്‍ട്രോള്‍ ഇന്‍സ്പക്ടറേറ്റുകള്‍ക്ക് കൈമാറിയ പരാതിയിലാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.

latest News