നിക്ഷേപകർക്ക് ഏറ്റവും വേഗത്തിൽ സൗകര്യങ്ങളൊരുക്കുന്ന സംസ്ഥാനമായി കേരളം മാറി: മന്ത്രി പി. രാജീവ്
കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ധാരണ തിരുത്തി, നിക്ഷേപകർക്ക് അതിവേഗം സൗകര്യങ്ങളൊരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് ഇരട്ടയാൽ കൊടുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലണ്ടൻ ഇക്കണോമിസ്റ്റിന്റെ റാങ്കിങ്ങിലും സുസ്ഥിര വികസന സൂചികയിലും കേരളം കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിക്കുന്നതാണെന്നും 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' റാങ്കിങ്ങിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാമതെത്തിയത് വലിയ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭാരത് ബയോടെക് പോലുള്ള പ്രമുഖ കമ്പനികൾക്ക് ഏഴു ദിവസം കൊണ്ട് ഭൂമി അനുവദിച്ചത് ഇതിന് ഉദാഹരണമാണ്.
പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികളിൽ ഭൂമി ഏറ്റെടുക്കലും കൺസൾട്ടന്റ് നിയമനവും ആദ്യം പൂർത്തിയാക്കിയത് കേരളമാണ്. ഒക്ടോബറിൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ 36 മുതൽ 42 മാസത്തിനുള്ളിൽ പൂർത്തിയാക്കും. തമിഴ്നാടുമായി സഹകരിച്ച് സെമികണ്ടക്ടർ, ഓട്ടോമോട്ടീവ് മേഖലകളിൽ വികസന ചർച്ചകൾ നടക്കുന്നുണ്ടെന്നും കിൻഫ്രയുടെ 20 ഏക്കർ ഭൂമി ഐഐടി ഇൻഡസ്ട്രിയൽ റിസർച്ച് സെന്ററിനായി നൽകുമെന്നും മന്ത്രി അറിയിച്ചു. എം.എസ്.എം.ഇ മേഖലയിൽ 42 ശതമാനവും സ്ത്രീ സംരംഭകരാണെന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. വ്യവസായങ്ങൾക്കാവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കാൻ കോളേജുകളുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിൻഫ്രയുടെയും നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും (NICDIT) സംയുക്ത സംരംഭമാണ് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KICDC). പുതുശ്ശേരി, കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കറിൽ 3806 കോടി രൂപ ചെലവിലാണ് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ (ഐ.എം.സി) ഒരുങ്ങുന്നത്. ഇതിലൂടെ അമ്പത്തൊന്നായിരത്തോളം പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ വി.കെ. ശ്രീകണ്ഠൻ എം.പി, എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, സന്തോഷ് കോശി തോമസ്, പ്രൊഫ. എ. ശേഷാദ്രി ശേഖർ എന്നിവർ പങ്കെടുത്തു.
