പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

15 വയസ്സുകാരിയെ താമസ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അടുത്ത ബന്ധുവായ പ്രതി എഴുവന്തല സ്വദേശി മൂരിതൊടി വീട്ടിൽ മണികണ്ഠനെയാണ് (49) പട്ടാമ്പി പോക്സോ കോടതിയുടെ ചുമതലയുള്ള പാലക്കാട് പോക്സോ കോടതി ജഡ്ജ് സഞ്ജു ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയൊടുക്കാനുമാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകാനും വിധിയായി. പിഴ ഒടുക്കിയില്ലെങ്കിൽ 3 വർഷം അധിക കഠിന തടവ് അനുഭവിക്കണം. പിഴത്തുക കൂടാതെ അതിജീവിതക്ക് അധിക ധനസഹായവും വിധിച്ചു.
ചെർപ്പുളശ്ശേരി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ സുജിത്. എം ആണ് ഈ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസീക്യൂഷൻ ഭാഗത്ത് നിന്ന് 20 സാക്ഷികളെ വിസ്തരിച്ച കേസിൽ 35 രേഖകൾ ഹാജരാക്കി. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും, പട്ടാമ്പി പോക്സോ കോടതിയിലെ ലൈയ്സൺ ഓഫീസറും ആയ മഹേശ്വരിയും പ്രോസിക്യൂഷനെ സഹായിച്ചു.