റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കുക്കു പരമേശ്വരനും മധുപാലും രാജി നൽകി. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് രാജി. കഴിഞ്ഞ ഒക്ടോബറിലാണ് പൂക്കുട്ടിയെ ചെയര്‍മാനായി നിയമിക്കുന്നത്. നടി കുക്കു പരമേശ്വരനായിരുന്നു വൈസ് ചെയര്‍പേഴ്സൺ. ലൈംഗികാരോപണത്തെ തുടര്‍ന്ന് സംവിധായകൻ രഞ്ജിത് രാജിവെച്ചതിന് പിന്നാലെയാണ് പൂക്കുട്ടിയുടെ നിയമനം.
അതേസമയം നടനും സംവിധായകനുമായ മധുപാൽ ഇന്നലെ കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തന ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. ഭരണമാറ്റത്തെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ 4 വർഷ കാലയളവിൽ സാംസ്കാരിക ക്ഷേമനിധി ബോർഡിനെ കുറ്റമറ്റ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായി അദ്ദേഹം വാർത്താകുറിപ്പിൽ അറിയിച്ചു.
ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായം ഉയർത്താനായതാണ് ഇക്കാലയളവിലെ പ്രധാന നേട്ടം. 4000 രൂപയായിരുന്ന പെൻഷൻ 5000 ആയി വർധിപ്പിച്ചതും 1100 രൂപയായിരുന്ന കുടുംബ പെൻഷനും അവശതാ പെൻഷനും 500 രൂപ വർധിപ്പിച്ച് 1600 ആക്കി മാറ്റാനുള്ള സർകാർ ഉത്തരവ് നേടാൻ കഴിഞ്ഞിരുന്നുവെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. പുതിയ ചലച്ചിത്ര അക്കാദമി ചെയർമാനായി ജഗദീഷ്, സലിംകുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. തിരക്കുകൾ ഉള്ള സാഹചര്യത്തിൽ തന്‍റെ പേര് ഒഴിവാക്കണമെന്ന് ജഗദീഷ് അപേക്ഷിച്ചു. തന്‍റെ പേര് പരിഗണിക്കുന്നതിൽ സന്തോഷമുണ്ടെന്നും ജഗദീഷ് പറഞ്ഞു.
