logo
AD
AD

നടൻ സന്തോഷ് നായര്‍ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട: സിനിമ, സീരിയൽ താരം സന്തോഷ് നായര്‍ അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു. പത്തനംതിട്ട ഏനാത്തു വച്ചായിരുന്നു അപകടം. സന്തോഷ് നായർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ്ഗോപി, രതീഷ്, ശങ്കർ, ജയറാം, റഹ്മാൻ, ബാലചന്ദ്രമേനോൻ എന്നിവരുടെയൊക്കെ വില്ലനായി വേഷമിട്ടിട്ടുള്ള സന്തോഷ് മോഹിനിയാട്ടം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. നൂറിലധികം സിനിമകളിലും ചില ടെലിവിഷൻ പരമ്പരകളിലും സന്തോഷ് അഭിനയിച്ചിട്ടുണ്ട്.

1960 നവംബർ 12 ന് സി എൻ കേശവൻ നായരുടെയും, പി രാജലക്ഷ്മി അമ്മയുടെയും മകനായി തിരുവനന്തപുരത്താണ് സന്തോഷിന്‍റ ജനനം. തിരുവനന്തപുരം ഹോളി എയ്ഞ്ചൽസ് കോൺവെന്റ്, സെന്‍റ് ജോസഫ് ഹയർ സെക്കന്‍ഡറി സ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു സന്തോഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മഹാത്മാ ഗാന്ധി കോളേജിൽ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കി. വിദ്യാഭ്യാസ കാലത്ത് സന്തോഷിന് രാഷ്ട്രീയ പ്രവർത്തനവുമുണ്ടായിരുന്നു. 1982 ൽ പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്. ഏപ്രിൽ 18, ഇവിടെ തുടങ്ങുന്നു എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായിമാറി. 1985 ൽ പതിനെട്ടോളം സിനിമകളിൽ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലൻ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയിൽ ചെയ്തു.1986 ൽ ഇറങ്ങിയ യുവജനോത്സവം എന്ന സിനിമയിലെ നിസ്സാർ എന്ന പോസിറ്റീവ് റോൾ, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറൻസ് തുടങ്ങിയ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മുളമൂട്ടിൽ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, കടത്തനാടൻ അമ്പാടി, വിഷ്ണുലോകം,ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളിൽ കോമഡി ഫ്ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്. അധ്യാപികയായ ശുഭശ്രീയാണ് ഭാര്യ. ഡോ. രാജശ്രീ എസ് നായരാണ് വധു.

latest News