പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; വയോധികന് 15 വർഷം കഠിനതടവും പിഴയും
പാലക്കാട്: പത്ത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് മധുര സ്വദേശി ഗുരുസ്വാമിയെയാണ് (77) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്‌ജ് എം. സിന്ധു തങ്കം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവനുഭവിക്കണം. പിഴത്തുക കൂടാതെ അതിജീവിതക്ക് അധിക ധനസഹായത്തിനും വിധിച്ചു.
2024 ജൂലൈ 27 നാണ് അട്ടപ്പള്ളത്ത് പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. വാളയാർ സബ് ഇൻസ്പെക്ടറായിരുന്ന ജെ. ജെയ്‌സനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനെ സഹായിക്കാൻ സി.പി.ഒ രജനിയെയും ചുമതലപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രമിക ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ എ.എസ്.ഐ സതി ഏകോപിപ്പിച്ചു.
