ഹജ്ജ് 2026 - എയർപോർട്ട് ഏജൻസി യോഗം ചേർന്നു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയാകുന്ന തീർത്ഥാടകരുടെ യാത്ര സൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും ചർച്ച ചെയ്യുന്നതിനായി എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവിന്റെ അധ്യക്ഷതയിൽ കാലിക്കറ്റ് എയർപോർട്ട് കോൺഫറൻസ് ഹാളിൽ വിവിധ എയർപോർട്ട് ഏജൻസികളുടെയും യോഗം ചേർന്നു.
കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരുടെ ആദ്യവിമാനം 2026 മെയ് 14ന് പുലർച്ചെ 12.20ന് പുറപ്പെടും. മെയ് 17-നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. ആകാശ എയർലൈൻസിന്റെ ഏഴ് സർവ്വീസുകളാണ് കോഴിക്കോട് നിന്നുമുളളത്. തീർത്ഥാടകരുടെ യാത്രയുമായി സംബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേകം കൗണ്ടർ ഏർപ്പെടുത്തും. ഹാജിമാർ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്ത് അവരുടെ ലഗേജുകൾ എയർലൈൻസ് അധികൃതർക്ക് കൈമാറണം. രണ്ടു ബാഗുകളിലായി പരമാവധി മൊത്തം 35 കിലോഗ്രാമാണ് എയർലൈൻസ് കോഴിക്കോട് നിന്നും അനുവദിക്കുക. ഹാന്റ് ബാഗ് 7 കിലോഗ്രാമാണ്. എയർപോർട്ടിലെ ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ അതാത് തീർത്ഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കും. ലഗേജുകൾ കൈമാറിയ ശേഷം ഹാജിമാർ ഹജ്ജ് ഹൗസിലേക്ക് ബസിൽ എത്തിക്കും. മുൻവർഷത്തെപ്പോലെ തന്നെ ഈവർഷവും കൂടുതൽ കാര്യക്ഷമമായി സംവിധാനങ്ങൾ ഏർപ്പെടുത്തുണമെന്നും ഹാജിമാരുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുമെന്നും എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
എയർപോർട്ട് അതോറിറ്റി, എയർലൈൻസ്, കസ്റ്റംസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ തുടങ്ങി എയർപോർട്ടിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. കാലിക്കറ്റ് എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹജ്ജ് കമ്മിറ്റി സി.ഐ.എസ്.എഫ് കമാൻഡൻ ജെ.എസ്. റാത്തോഡ്, അസി. കമാൻഡന്റ് സുനിൽ റജ്‌വാർ, അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, ഹജ്ജ് നോഡൽ ഓഫീസ്സർ പി.കെ.അസ്സയിൻ, മുഹമ്മദ് ഷഫീഖ്, ചീഫ് സെക്യൂരിറ്റി ഓഫീസർ ടിജോ ജോസഫ്, എയർപോർട്ട് ഡെപ്യൂട്ടി ജനറൽ മാനേജർ സുനിത വർഗീസ്, മോൻ ടി. ജോർജ് ഡി.ഡി.എം.ഓപ്പറേഷൻ, ഋഷി കുമാർ ആകാശ എയർലൈൻസ്, ഷീലാജിത് (ഡെ.സെക്യൂരിറ്റി മാനേജർ), അനീഷ് മാത്യൂ (ഇന്റോ തായ്), യു.മുഹമ്മദ് റഈഫ്, അബ്ദുൽമജീദ് തുടങ്ങിയവർ സംബന്ധിച്ചു.
