കുഴിച്ചിടുക മാത്രമാണ് ചെയ്തത്'; ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യയെന്ന് പ്രതി
കോഴിക്കോട്: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തെന്നും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയപ്പോൾ കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നും നൗഷാദ് പറഞ്ഞു. ഹേമചന്ദ്രന്റെ മൃതദേഹം റീപോസ്റ്റുമോർട്ടം ചെയ്യണമെന്നും നൗഷാദിന്റെ ഫേസ്ബുക്ക് വീഡിയോ. കോഴിക്കോട് മായനാട് വാടക വീട്ടിൽ താമസിച്ചുകൊണ്ടിരിക്കെ ഒരു വർഷം മുമ്പാണ് ഹേമചന്ദ്രനെ കാണാതാകുന്നത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ ചേരമ്പാടി കാപ്പിക്കുടുക്ക വനത്തിൽ കുഴിച്ചുമൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കേസിൽ മൊത്തം ഏഴ് പ്രതികളാണ് ഉള്ളത്. ബത്തേരി സ്വദേശികളായ മാടക്കര പനങ്ങാർ വീട്ടിൽ ജ്യോതിഷ്‌കുമാർ, വെള്ളപ്പന പള്ളുവടി വീട്ടിൽ ബി.എസ് അജേഷ് എന്നിവർ പൊലീസ് പിടിയിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദേശത്തുള്ള മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹേമചന്ദ്രൻ കൊല്ലപ്പെട്ടത് വയനാട്ടിലെ ബീനാച്ചിയിൽ വെച്ചെന്ന് പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുഖ്യപ്രതി നൗഷാദിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽവെച്ചായിരുന്നു കൊലപാതകമെന്നും ഹേമചന്ദ്രനെ രണ്ട് ദിവസം ക്രൂരമായി മർദിച്ചുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
