മൂന്ന് വിലപ്പെട്ട ജീവൻ രക്ഷിച്ച വിദ്യാർത്ഥി നാടിന് അഭിമാനമായി

കുളത്തിൽ മുങ്ങിത്താഴ്ന്ന 12 വയസ്സുള്ള മൂന്ന് കുട്ടികളെ തൻ്റെ മനസ്സാന്നിധ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നിരിക്കുകയാണ് മങ്കട പഞ്ചായത്തിലെ വെള്ളില പുത്തൻവീട് സ്വദേശിയായ ചാളക്കത്തൊടി മുഹമ്മദ് ഷാമിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സാഹസത്തിന് ആസ്പദമായ സംഭവം. അയൽ വീട്ടിൽ സൽക്കാര ചടങ്ങിനായി എത്തിയ 3 പെൺകുട്ടികൾ കുളിക്കാനായി ഷാമിലിൻ്റെ അടുത്തുള്ള കുളത്തിൽ എത്തുകയായിരുന്നു. അബദ്ധത്തിൽ കുളത്തിൻ്റെ ആഴത്തിലേക്ക് വീണ ഒരു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 3 പേരും വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു. ഈ സമയം അത് വഴി വന്ന ആശാവർക്കർ പള്ളിയാൽതൊടി ഹഫ്‌സത്ത് വിളിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത് വീടുള്ള മുഹമ്മദ് ഷാമിലും പിതാവും സഹോദരനും സംഭവസ്ഥലത്ത് എത്തുന്നത്. ഷാമിൽ കുളത്തിൽ എടുത്ത് ചാടി മുങ്ങിത്താഴുന്ന രണ്ട് പേരെ പെട്ടെന്ന് കരക്ക് കയറ്റിയെങ്കിലും ഒരാൾ കുളത്തിൻ്റെ ഏറ്റവും അടിയിലേക്ക് മുങ്ങിപ്പോയിരുന്നു. മൂന്ന് പ്രവാശ്യത്തെ ശ്രമത്തിനൊടുവിലാണ് ഈ കുട്ടിയെ കരക്ക് എത്തിക്കാനായത്. കരക്ക് എത്തിക്കുമ്പോഴേക്കും അവശയായ കുട്ടിക്ക് സി.പി.ആർ നൽകിയതും മുഹമ്മദ് ഷാമിൽ തന്നെ. ഇങ്ങനെ മൂന്ന് വിലപ്പെട്ട ജീവൻ രക്ഷിച്ച ഈ വിദ്യാർത്ഥി ഒരു നാടിൻ്റെ ആകെ അഭിമാനമായി മാറിയിരിക്കുകയാണ്. വെള്ളില പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാത്ഥിയായ ഷാമിൽ, ചാളക്കത്തൊടി അഷ്റഫിൻ്റെയും മങ്കട 19-ാം വാർഡ് വനിതാ ലീഗ് വൈസ് പ്രസിഡൻ്റ് ഷാഹിദയുടെയും രണ്ടാമത്തെ മകനാന്. സ്കൂളിൽ നിന്ന് ലഭിച്ച ട്രൈനിംഗ് ആണ് സി.പി.ആർ നൽകാനും തന്നെ സഹായിച്ചതെന്ന് ഷാമിൽ പറയുന്നു.