logo
AD
AD

നിതിൻരാജിന്റെ മരണം; മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തള്ളിയതിനെതിരെ ഡോ. റാം ഹൈക്കോടതിയിലേക്ക്.

പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്. അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്. സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ്് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. മുൻകൂർ ജാമ്യവിധി സങ്കടപ്പെടുത്തുന്നത് എന്ന് നിതിന്റെ അച്ഛൻ രാജൻ ഇന്നലെ പറഞ്ഞിരുന്നു. വിധിയിൽ തനോ കുടുംബമോ തൃപ്തരല്ല. വ്യക്തമായ മൊഴി പൊലീസിന് നൽകിയതാണ്. സം​ഗീത കുറ്റവാളി തന്നെയാണ്. മകൻ അയച്ച ഫോട്ടോയും ഓഡിയോയും തെളിവായുണ്ട്. പൊലീസ് ആരൊയോ സംരക്ഷിക്കാൻ ഒത്തുകളിക്കുകയാണ്. വിധിയിൽ ഞങ്ങളുടെ കുടുംബത്തിന് സന്തോഷമുണ്ടാക്കില്ല. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും. പൊലീസ് റാമിനെ ഉടൻ അറസ്റ്റ് ചെയ്യണം. മകനെ കൊന്നതാണെന്നും നിതിന്റെ അച്ഛൻ അവർത്തിച്ചു.

latest News