മഴ മാറി നിന്നാൽ തൃശൂർ പൂരം വെടിക്കെട്ട്; ഒരുങ്ങി ദേവസ്വങ്ങൾ
മഴക്ക് ശമനമുണ്ടായാൽ ഉടൻ തൃശൂർ പൂരം വെടിക്കെട്ട് നടത്താൻ ഒരുങ്ങി ദേവസ്വങ്ങൾ. ഇന്ന് കൊണ്ട് മഴ അവസാനിക്കുമെന്ന കണക്ക് കൂട്ടലിലാണ് ജില്ലാ ഭരണകൂടവും. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന തേക്കിൻകാട് മൈതാനത്ത് പൊലീസ് സുരക്ഷ വർധിപ്പിച്ചു. നാളെ മുതൽ 24ആം തിയതി വരെ മഴ മാറി നിൽക്കുമെന്ന കണക്ക് കൂട്ടലിലാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വെടിക്കെട്ട് നടത്താൻ ഒരുങ്ങുന്നത്. മഴ മാറിയാൽ ജില്ലാ ഭരണ കൂടം നൽകുന്ന സമയത്ത് വെടിക്കെട്ട് നടത്താൻ കഴിയുമെന്ന നിലപാട് ദേവസ്വങ്ങൾ അറിയിച്ചിട്ടുണ്ട്.
കരി മരുന്ന് പൂർണമായും പൊട്ടിച്ച് തീർക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാൻ കഴിയുക. അതിനുള്ള സൗകര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഗുണ്ട്, ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട് എന്നിങ്ങനെ വെടിക്കോപ്പുകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി. 10 പൊലീസുകാർ വീതം ഡ്യുട്ടിയിലുണ്ട്. വെടിക്കെട്ട് പുരയുടെ 100 മീറ്റർ പരിധിയിൽ ആളുകൾക്ക് പ്രവേശനമില്ല.