കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 14-ന്; ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ
മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടത്തിന് കാലിക്കറ്റ് എമ്പാർക്കേഷൻ പോയിന്റിൽ നിന്നും സൗദി അറേബ്യയിലേക്ക് യാത്രയാകുന്ന തീർത്ഥാടകരുടെ യാത്രാ സൗകര്യങ്ങളും മുന്നൊരുക്കങ്ങളുടെ പുരോഗതിയും ചർച്ച ചെയ്യുന്നതിനായി മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും യോഗം കളക്ടറുടെ ചേംബറിൽ ചേർന്നു. യോഗത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ ഡോ. വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു.
കരിപ്പൂർ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരുടെ ആദ്യവിമാനം മെയ് 14ന് പുലർച്ചെ 12.20ന് പുറപ്പെടും. മെയ് 17-നാണ് കരിപ്പൂരിൽ നിന്നുള്ള അവസാന വിമാനം. തീർത്ഥാടകരുടെ യാത്രയുമായി സംബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് തയ്യാറാകുന്നത്. വിമാനത്താവളത്തിൽ ലഗേജ് സ്വീകരിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തുന്നുണ്ട്. ഓരോ വിമാനത്തിന്റെയും ലഗേജുകൾ കൈമാറുന്നത് വരെ അതാത് തീർത്ഥാടകരുടെ താൽക്കാലിക വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും സജ്ജമാക്കുന്നുണ്ട്.
മുൻവർഷത്തെപ്പോലെ തന്നെ ഈ വർഷവും കൂടുതൽ കാര്യക്ഷമമായി സംവിധാനങ്ങൾ ഏർപ്പെടുത്തുണമെന്നും ഹാജിമാരുടെ സുഖമമായ യാത്ര ഉറപ്പുവരുത്തണമെന്നും കളക്ടർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. ഹജ്ജ് ഹൗസിൽ വിശ്രമം, ഭക്ഷണം, ആരോഗ്യം, നമസ്‌കാരം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഹാജിമാർക്കായി ഒരുക്കും. ഹൈൽത്ത് ഡിപ്പാർട്ട്‌മെന്റ്, ഫയർഫോഴ്‌സ്, എയർപോർട്ട് അതോറിറ്റി, കസ്റ്റംസ്, എയർലൈൻസ്, സി.ഐ.എസ്.എഫ്, എമിഗ്രേഷൻ തുടങ്ങി എയർപോർട്ടിലെ എല്ലാ വിഭാഗങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
