തൃത്താല മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം നാടിന് സമർപ്പിച്ചു
ദീര്‍ഘ വീക്ഷണത്തോടെയുള്ള വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൃത്താല മണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നടക്കില്ലെന്ന് കരുതിയ ദേശീയ പാത 66 പദ്ധതിയെ പുനരുജ്ജീവിപ്പിക്കുന്നതിന് 5580 കോടി സര്‍ക്കാര്‍ ചെലവഴിച്ചു. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പശ്ചാത്തല മേഖലയില്‍ വലിയ വികസനമാണുണ്ടായത്. ലെവല്‍ ക്രോസ് രഹിത കേരളം എന്ന ലക്ഷ്യം നിറവേറ്റുന്നതിലും വലിയ മുന്നേറ്റം സാധ്യമാക്കി. റോഡ് നവീകരണത്തിന് 35,000 കോടി രൂപ വിനിയോഗിക്കാനായി.
നാടിന്റെ വികസനത്തിന് കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്ന് അധ്യക്ഷത വഹിച്ച തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലിമെന്ററി കാര്യ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 2021- 22 ബജറ്റില്‍ അനുവദിച്ച 12.5 കോടി രൂപ വിനിയോഗിച്ചാണ് ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു നിര്‍മ്മാണം.
പരിപാടിയില്‍ പി.ഡബ്ളി.യു.ഡി കെട്ടിടവിഭാഗം ചീഫ് എഞ്ചിനീയര്‍ എസ് ദീപു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ കുഞ്ഞുണ്ണി, പഞ്ചായത്തംഗം പ്രസാദ് ബാബു, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അഹമ്മദ് അഫ്സല്‍, ഡോ.ശ്രീകുമാര്‍, ഡോ.പി കെ കൃഷ്ണദാസ്, ഡോ.വി സേതുമാധവന്‍, ഡോ.സി ഹരിദാസ്, ഡോ.ഇ സുഷമ, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി വി വിജിന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഘോഷയാത്രയും നടന്നു.
