ദേശീയ സരസ് മേള; പന്തല്‍ കാല്‍നാട്ടല്‍ നിര്‍വഹിച്ചു
തൃത്താല ചാലിശ്ശേരിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ പ്രധാന പന്തലിന്റെ കാൽനാട്ടൽ കർമ്മം തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രിയും സരസ് സംഘാടക സമിതി ചെയർമാനുമായ എം.ബി. രാജേഷ് നിർവഹിച്ചു. ഒരു ലക്ഷത്തോളം ചതുരശ്ര അടി വിസ്തീർണ്ണമുള്ള, പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത പവലിയനാണ് സരസ് മേളയ്ക്കായി ചാലിശ്ശേരിയിൽ തയ്യാറാക്കുന്നത്. പ്രധാന വേദിയും 350 ഉൽപ്പന്ന വിപണന സ്റ്റാളുകളും 30 ഫുഡ് സ്റ്റാളുകളുമാണ് ഒരുക്കുന്നത്.
ജനുവരി രണ്ട് മുതൽ 11 വരെ നടക്കുന്ന മേളയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംരംഭകരും കലാകാരന്മാരും പങ്കെടുക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സംരംഭകരുടെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന മേളയിൽ എല്ലാ ദിവസവും കലാസാംസ്‌കാരിക പരിപാടികളും അരങ്ങേറും. പൊതുജനങ്ങൾക്ക് മേളയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്.
മുൻ എം.എൽ.എ ടി.പി. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൺ ലത സുഗുണൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സൈതലവി തുടങ്ങിയവർ പങ്കെടുത്തു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. ജനുവരി രണ്ടിന് വൻ ജനപങ്കാളിത്തത്തോടെ നടക്കുന്ന വിളംബര ഘോഷയാത്രയോടെ മേളയ്ക്ക് ഔദ്യോഗികമായി തുടക്കമാകും.
