മണ്ണാര്‍മലയില്‍ വീണ്ടും പുലി; ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ

പെരിന്തല്‍മണ്ണ: മണ്ണാര്‍മലയില്‍ കഴിഞ്ഞ ദിവസം വീണ്ടും പുലിയുടെ സാന്നിധ്യം വ്യക്തമായ സാഹചര്യത്തില്‍ പ്രദേശത്ത് വനംവകുപ്പ് ശക്തമായ നിരീക്ഷണവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് നജീബ് കാന്തപുരം എം.എല്‍.എ ആവശ്യപ്പെട്ടു. മണ്ണാര്‍മലയിലെ ജനങ്ങള്‍ ഏറെ ആശങ്കയിലാണെന്നും വനം വകുപ്പ് ഇത് മുഖവിലക്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുലിയുടെ സാന്നിധ്യം സിസിടിവിയില്‍ പതിഞ്ഞ പ്രദേശം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രാജീവ്, വാര്‍ഡ് മെമ്പര്‍ ഹൈദര്‍ തോരപ്പ, നാട്ടുകാര്‍ എന്നിവരും എം.എല്‍.എയുടെ കൂടെയുണ്ടായിരുന്നു. എം.എല്‍.എ ഓഫീസില്‍ യോഗം ചേര്‍ന്ന ശേഷമാണ് എം.എല്‍.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മണ്ണാര്‍മലയിലെത്തിയത്. പുലിയെ പിടികൂടുന്നതിനായി അടിയന്തിരമായി പ്രദേശത്ത് കൂട് സ്ഥാപിക്കാനും കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലത്ത് നിരീക്ഷണത്തിന് നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് മണ്ണാര്‍മലയില്‍ നിന്നും പുലി റോഡിലേക്ക് ചാടുന്നത് നാട്ടുകാര്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് നാട്ടുകാരനായ ബൈക്ക് യാത്രികന്‍ പുലിയെ കണ്ടിരുന്നു. പ്രദേശത്ത് സ്ഥാപിച്ച സി.സി.ടി.വിയില്‍ പുലിയുടെ സാന്നിധ്യം നേരത്തെയും കണ്ടെത്തിയിരുന്നു.